X

മദ്യവില ഉയര്‍ത്തണമെന്ന് ബെവ്‌കോ

തിരുവനന്തപുരം: ബജറ്റില്‍ വര്‍ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിന്‍വലിച്ചില്ലെങ്കില്‍ ബെവ്‌കോ കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ചൂണ്ടിക്കാട്ടി എക്‌സൈസ് മന്ത്രിക്ക് ബെവ്‌കോ എം.ഡിയുടെ കത്ത്. 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഗ്യാലനേജ് ബജറ്റില്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചത്. കൂട്ടിയ ഫീസ് കുറച്ചില്ലെങ്കില്‍ ബെവ്‌കോയ്ക്ക് പിടിച്ചുനില്‍ക്കാന്‍ വീണ്ടും സംസ്ഥാനത്ത് മദ്യവില ഉയര്‍ത്തേണ്ടിവരുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടു.

വെയര്‍ ഹൗസുകളില്‍ നിന്നും ഔട്ട് ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോള്‍ ബെവ്‌കോ സര്‍ക്കാരിന് നല്‍കേണ്ട നികുതിയാണ് ഗ്യാലനേജ് ഫീസ്. നിലവില്‍ ലിറ്ററിന് 5 പൈസയാണ് ഈ ഇനത്തില്‍ നല്‍കിയിരുന്നത്. പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ അത് 10 രൂപയായി ഉയരും. 300 കോടി രൂപയുടെ നഷ്ടം ഇതിലൂടെ ബെവ്‌കോയ്ക്ക് ഉണ്ടാകുമെന്നാണ് എം.ഡി യോഗേഷ് ഗുപ്ത എക്‌സൈസ് മന്ത്രിയെ അറിയിച്ചത്.

ഒരു സാമ്പത്തിക വര്‍ഷം 1.25 കോടിരൂപയാണ് ഗ്യാലനേജ് ഫീസായി ബെവ്‌കോ നല്‍കുന്നത്. ഈ സ്ഥാനത്ത് പുതിയ നിരക്ക് വരുന്നതോടെ 300 കോടി നല്‍കേണ്ടിവരും. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന ലാഭം 269 കോടി ലാഭമാണ്. ലാഭത്തെക്കാള്‍ കൂടുതല്‍ ഗ്യാലനേജ് ഫീസായി നല്‍കേണ്ടിവരുന്നതോടെ കോര്‍പ്പറേഷന്‍ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് ബെവ്‌കോ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

ബെവ്‌കോയ്ക്ക് ലഭിക്കുന്ന ലാഭത്തില്‍ നിന്നാണ് ശമ്പളവും പ്രവര്‍ത്തന ചെലവുമെല്ലാം കടന്നു പോകുന്നത്. ലാഭം കുറഞ്ഞാല്‍ ശമ്പളത്തെയും ആനുകൂല്യത്തെയും അത് ബാധിക്കും. ഈ സാഹചര്യത്തില്‍ പിടിച്ചു നിക്കണമെങ്കില്‍ ഇനിയും മദ്യവില കൂട്ടേണ്ടി വരുമെന്ന് കത്തില്‍ എം.ഡി ചൂണ്ടിക്കാട്ടുന്നു.

webdesk13: