X

ഭീമ കൊറേഗാവ് കേസിലെ പ്രതികളായ വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരക്കും ജാമ്യം നല്‍കി സുപ്രീംകോടതി

ഭീമ കൊറേഗാവ് കേസിലെ പ്രതികളായ വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരക്കും ജാമ്യം നല്‍കി സുപ്രീംകോടതി. കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് 2018 മുതല്‍ ഇരുവരും ജയിലിലാണ്. 2018ല്‍ ഭീമ കൊറേഗാവില്‍ നടന്ന അക്രമങ്ങളില്‍ പങ്കുണ്ടെന്നും നിരോധിത മാവോയിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഇവരുള്‍പ്പെടെ 16 സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാംശു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരക്കും ജാമ്യം അനുവദിച്ചത്. 2021ല്‍ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

5 വര്‍ഷത്തിലേറെയായി ഇരുവരും തടവിലാണെന്നത് പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്. ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം ഗൗരവതരമാണെന്നത് ഇത്രയേറെ കാലം ജാമ്യം നല്‍കാതെ തടവിലിടാനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുവാദമില്ലാതെ മഹാരാഷ്ട്ര വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് എന്‍.ഐ.എക്ക് കൈമാറണം, ഒരു മൊബൈല്‍ കണക്ഷന്‍ മാത്രം ഉപയോഗിക്കണം, മൊബൈല്‍ ലൊക്കേഷന്‍ എന്‍.ഐ.എക്ക് എപ്പോഴും പരിശോധിക്കാന്‍ സാധിക്കണം, ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.

2018 ല്‍ ഭീമാ കൊറെഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോനയുണ്ടെന്ന് ആരോപിച്ചാണ് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെയടക്കം മഹാരാഷ്ട്ര പൊലീസ് ജയിലിലടച്ചത്. ദലിതരുടെ സമ്മേളനത്തിലേക്ക് മറാത്ത സവര്‍ണര്‍ നടത്തിയ ആക്രമണം ഇരുവിഭാഗവും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് വളരുകയായിരുന്നു.

ഭീമ കൊറേഗാവില്‍ നടന്ന സമ്മേളനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാവോവാദികളാണെന്നും അവിടെ നടന്നത് മോദിയെ വധിക്കാനുള്ള ഗൂഢാലോചന ആണെന്നും ആരോപിച്ചാണ് സുധീര്‍ ധാവ്ല, ഷോമ സെന്‍, റോണ വില്‍സണ്‍, സുധ ഭരദ്വാജ്, ഗൗതം നവ്ലാഖ, വരവര റാവു, പ്രഫ. സായിബാബ, ഫാ.സ്റ്റാന്‍ സാമി, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്ലിങ് തുടങ്ങിയ 16 ഓളം പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്.

 

 

webdesk13: