X

മാറി നിന്നത് ഭാര്യയെ പേടിച്ച്; സ്വന്തം മരണവാര്‍ത്ത അറിയുന്നത് പത്രത്തിലൂടെ; ഫര്‍സാനയുടെ ഭര്‍ത്താവ് നൗഷാദ്

തന്നെ കൊന്ന് കുഴിച്ചു മൂടിയെന്ന് ഫര്‍സാന പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന് കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദ്. തന്നെ കൊലപ്പെടുത്തിയെന്ന് ഭാര്യ അഫ്‌സാസാന മൊഴി നല്‍കിയതായി പത്രത്തിലൂടെയാണ് അറിഞ്ഞതെന്നും നൗഷാദ്. ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്‌സാന ഇന്നലെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നൗഷാദിനെ തൊടുപുഴ തൊമ്മന്‍കുത്ത് ഭാഗത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്.

തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നൗഷാദ്. ജീവനില്‍ പേടിച്ചാണ് നാടുവിട്ട് പോയതെന്നും 2021 ല്‍ നാട്ടില്‍ നിന്ന് നേരെ തൊമ്മന്‍കുത്തിലേക്കാണ് വന്നതെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. തൊമ്മന്‍കുത്തില്‍ പറമ്പില്‍പ്പണിയെടുത്ത് ജീവിക്കുകയായിരുന്നു. നാടു വിട്ടശേഷം പിന്നീട് ആരുമായും ബന്ധപ്പെട്ടിട്ടില്ല. ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നു.

ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകള്‍ തന്നെ മര്‍ദ്ദിച്ചിട്ടുണ്ട്. നാടുവിട്ടശേഷം സ്വന്തം വീട്ടുകാരുമായും ബന്ധപ്പെട്ടില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി തൊടുപുഴയില്‍ തന്നെയായിരുന്നു. വേറെ എങ്ങോട്ടും പോയിട്ടില്ല. തന്നെപ്പറ്റിയുള്ള വാര്‍ത്തകളൊന്നും ടിവിയില്‍ കണ്ടിട്ടില്ല. രാവിലെ പത്രത്തിലാണ് വാര്‍ത്ത കണ്ടത്. ഭാര്യയുടെ അടുത്തേക്ക് പോകാന്‍ ആഗ്രഹമില്ല. പേടിച്ചിട്ടാണ് അവിടെ നിന്നും പോന്നത്. ഇനി വീണ്ടും അങ്ങോട്ടേക്ക് പോകാന്‍ ഭയമുണ്ട്. തന്നെ കൊന്നു കുഴിച്ചുമൂടിയെന്ന് അഫ്സാന പൊലീസിനോട് പറഞ്ഞത് എന്തു കൊണ്ടാണെന്ന് അറിയില്ല. അഫ്‌സാനയ്ക്ക് മാനസിക പ്രശ്നം ഉണ്ടായിരിക്കാം. ഭാര്യയുമായി ചെറിയ ചില വഴക്കുകള്‍ ഉണ്ടായിരുന്നുവെന്നും നൗഷാദ് പറഞ്ഞു.

ഒന്നര വര്‍ഷം മുന്‍പു കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്‌സാന ഇന്നലെ പൊലീസിന് മൊഴി നല്‍കിയിരുന്നു. അഫ്‌സാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിരവധി ഇടങ്ങളില്‍ നൗഷാദിന്റെ മൃതദേഹത്തിനായി പൊലീസ് പരിശോധനയും നടത്തി. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്‌സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ഒന്നര വര്‍ഷമായി തൊടുപുഴ തൊമ്മന്‍കുത്ത് റബര്‍ തോട്ടത്തില്‍ ജോലിക്കാരനായി കഴിയുകയായിരുന്നു നൗഷാദ്. അഫ്‌സാനയ്ക്കു മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നു സംശയിക്കുന്നതായി നൗഷാദിന്റെ മാതാപിതാക്കളും പറയുന്നു.

 

webdesk13: