X

ആകാശിനെ തിരിച്ചറിഞ്ഞ പോലീസുകാര്‍ എസ്.പിയുടെ ആസുത്രണം പൊളിച്ചു, പോലീസില്‍ നടക്കുന്നത് ഗുരുതര വീഴ്ചകള്‍

 

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തിനു ശേഷം, പ്രതികളെ തേടി മുടക്കോഴി മലയില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഗുരുതരമായ പാളിച്ചയുണ്ടായതായി സൂചന. പ്രതികളുടെ ഒളിയിടത്തെപ്പറ്റി കൃത്യമായ സൂചന ലഭിച്ച ശേഷമാണു കഴിഞ്ഞ 17നു മുടക്കോഴി മലയിലെ പരിശോധന ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം ആസൂത്രണം ചെയ്തത്.

പരിശോധന തുടങ്ങുന്നതിനു മുന്‍പ്, കേസിലെ പ്രതി ആകാശിന്റെ ഫോട്ടോ എല്ലാ പൊലീസുകാര്‍ക്കും വാട്‌സാപ്പിലൂടെ നല്‍കി. ആകാശിനെ തിരിച്ചറിഞ്ഞ ചില പൊലീസുകാര്‍ അപ്പോള്‍ത്തന്നെ വിവരം ചോര്‍ത്തിയതായാണു സൂചന. ആരാണു ചോര്‍ത്തിയതെന്നു വ്യക്തമായിട്ടില്ലെങ്കിലും സംഭവം പൊലീസ് കാര്യമായിത്തന്നെ അന്വേഷിക്കുന്നുണ്ട്. മണിക്കൂറുകളോളം തിരഞ്ഞിട്ടും പൊലീസ് സംഘത്തിന് ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ എസ്പി കടുത്ത അതൃപ്തി സേനാംഗങ്ങളെ അറിയിക്കുകയും ചെയ്തു. ഇതിനു ശേഷമാണ്, അന്വേഷണ വിവരം ചോരുന്നതിനെപ്പറ്റി എസ്പി ഡിജിപിയോടു പരാതി അറിയിച്ചത്. രേഖാമൂലമല്ല, ഫോണില്‍ അറിയിച്ചതായാണു വിവരം. ആരുടെയും പേരെടുത്തു പറയാതെയായിരുന്നു പരാതി.

എസ്പി പരാതി പറഞ്ഞ കാര്യം ഡിജിപി ശരിവച്ചുവെങ്കിലും എസ്പി നിഷേധിച്ചു. തുടര്‍ന്നാണ്, റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചത്. കൊലപാതകം നടന്ന രാത്രിയില്‍ വാഹനം കണ്ടെത്താന്‍ വൈകിയതും കൊലപാതക വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാന്‍ വൈകിയതും മട്ടന്നൂര്‍ പൊലീസിനു സംഭവിച്ച വീഴ്ചയാണ്.

chandrika: