X
    Categories: indiaNews

ബിഹാറില്‍ മഹാസഖ്യം സീറ്റ് ധാരണയിലെത്തി; പ്രഖ്യാപനം ഉടന്‍

പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പിനുള്ള തിയ്യതികള്‍ പ്രഖ്യാപിച്ചിന് ദിവസങ്ങള്‍ക്ക് പിന്നാലെ മഹാസഖ്യമായ മഹാഗത്ബന്ധന്‍ സീറ്റ് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. നീണ്ട ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കുമൊടുവില്‍ ബിഹാറില്‍ കോണ്‍ഗ്രസുമായുള്ള സീറ്റില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡി ധാരണയിലെത്തിയതായാണ് വിവരം. ആകെയുള്ള 243 സീറ്റുകളില്‍ 70തോളം സീറ്റുകളിലാവും കോണ്‍ഗ്രസ് മത്സരിക്കുക. കോണ്‍ഗ്രസ് 68 സീറ്റില്‍ മത്സരിക്കുമെന്നാണ് ധാരണ. എന്നാല്‍ ഒന്നോ രണ്ടോ സീറ്റ് അധികം കിട്ടാനായി കോണ്‍ഗ്രസ് സമ്മര്‍ദം തുടരുകയാണ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്കായി നീക്കിവെച്ചിരിക്കുന്നത് 138 സീറ്റാണ്. എന്നാല്‍ പ്രാദേശിക പാര്‍ട്ടിയായ മുകേഷ് സാഹ്നിയുടെ വികാശ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് ആര്‍ജെഡി അവരുടെ അക്കൗണ്ടില്‍ നിന്ന് ആറു സീറ്റും ജെഎംഎമ്മിന് രണ്ട് സീറ്റ് സീറ്റും നീക്കിവെക്കുമെന്നാണ് സൂചന.

മൂന്ന് ഇടതുപാര്‍ട്ടികള്‍ക്കുമായി 29 സീറ്റാണ് നല്‍കിയിരിക്കുന്നത്. സിപിഐ ആറ് സീറ്റിലും സിപിഎം നാലിടത്തും സിപിഐ എംഎല്‍ 19 ഇടത്തും ജനവിധി തേടും. നിലവിലെ സഭയില്‍ സിപിഐഎംഎലിന് മൂന്ന് എംഎല്‍എമാരുണ്ട്. എന്നാല്‍ സീറ്റ് ധാരണയിലെ ഓദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായെന്നും ശനിയാഴ്ച തന്നെ പ്രഖ്യാപിക്കുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ എട്ടാണ്. ഒക്ടോബര്‍ 28ന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 16 ജില്ലകളിലാണ് വിധിയെഴുത്ത്.
കഴിഞ്ഞ തവണ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തില്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 27 ഇടത്ത് വിജയിച്ചിരുന്നു.

 

chandrika: