X

ചോദ്യം ചെയ്യലിനായി കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ബിനീഷ് കോടിയേരി ഹാജരായി

കൊച്ചി: കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ഹാജരായി. സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബിനീഷ് കോടിയേരിയോട് ഇന്ന് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ബിനീഷിന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ 9.30 ഓടെ തന്നെ ബിനീഷ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഹാജരാവുകയായിരുന്നു. ബിനീഷിന്റെ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന് ഫണ്ട് കണ്ടെത്താന്‍ ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യസൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു ഈ മയക്കുമരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്.

കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് ഉള്‍പ്പെട്ട മയക്കുമരുന്ന് റാക്കറ്റ് ബംഗളൂരുവില്‍ പിടിയിലായ ശേഷമുള്ള ചോദ്യം ചെയ്യലില്‍ കെ.ടി റമീസുമായും, ബിനീഷ് കോടിയേരിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് മനസ്സിലായി. ബിനീഷ് തന്റെ ഹോട്ടല്‍ തുടങ്ങാന്‍ 6 ലക്ഷം രൂപ സഹായിച്ചിട്ടുണ്ടെന്നും അനൂപ് മൊഴി നല്‍കി. പിന്നീട് ബംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ്സ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത വിവരവും പുറത്ത് വന്നു. എന്നാല്‍ വാര്‍ഷിക റീട്ടേണുകള്‍ സമര്‍പ്പിക്കാത്തതിനെ തു!ടര്‍ന്ന് കേന്ദ്രകമ്പനികാര്യമന്ത്രാലയം കമ്പനിയുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിംഗ് പേയ്‌മെന്റുകള്‍ക്കായി ചുമതലപ്പെടുത്തിയിരുന്ന UAFX എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ കമ്പനിയെ കോണ്‍സുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്.

 

chandrika: