X

ബിനീഷിന്റെ ബെനാമി ഇടപാട്; ആറിടങ്ങളില്‍ ഇഡിയുടെ പരിശോധന

തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉദ്യോഗസ്ഥ സംഘം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ അടക്കം ബിനീഷുമായി ബന്ധപ്പെട്ട ആറു സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നു. കോടിയേരി ബാലകൃഷ്ണനും കുടുംബവും അടക്കം താമസിക്കുന്ന തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിലാണ് പരിശോധന. കൂടാതെ ബിനീഷിന് നിക്ഷേപമുണ്ടെന്നു കരുതുന്ന കാര്‍ പാലസിലും അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിങ് കരാര്‍ ലഭിച്ച യുഎഎഫ്എക്‌സ് സൊലൂഷന്‍സ്, കാപിറ്റലോ ലൈറ്റ്‌സ്, കെകെ റോക്‌സ് ക്വാറി തുടങ്ങിയവയെ കുറിച്ചും അന്വേഷണം നടത്തും.

ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. കര്‍ണാടക പൊലീസ് സിആര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്. സിആര്‍പിഎഫും കര്‍ണാടക പൊലീസും അന്വേഷണ സംഘത്തിന്റെ കൂടെയുണ്ട്.
ബംഗളൂരുവിലെ എന്‍ഫോഴ്‌സ്‌മെന്റ് സംഘം ഇന്നലെ ഉച്ചയോടെ തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. വിപുലമായ ഒരു അന്വേഷണത്തിനാണ് ഇഡി ശ്രമിക്കുന്നത് എന്നതാണ് വിവരം. ബിനീഷിന്റെ തിരുവനന്തപുരത്തുള്ള ബിനാമികളുടെ വീടും പരിശോധിച്ചേക്കുമെന്നാണ് വിവരം.

അതേ സമയം ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇഡിയുടെ ചോദ്യം ചെയ്യലില്‍ ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തിയിരുന്നു. ഇതാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നതിലേക്ക് നയിച്ചത്.

സാമ്പത്തിക ഇടപാടുകള്‍ക്കും മയക്കുമരുന്ന് കേസിനും പുറമെ സ്വര്‍ണക്കടത്ത് കേസിലേക്ക് കൂടി കാര്യങ്ങള്‍ എത്തുന്ന രീതിയിലേക്കാണ് ഇപ്പോള്‍ അന്വേഷണ സംഘം നീങ്ങുന്നതെന്നാണ് സൂചന. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലും പങ്കുണ്ട് എന്നതിന് കൂടുതല്‍ വാദങ്ങള്‍ നിരത്തുകയാണ് ഇഡി.

 

 

web desk 1: