X

കേസ് ഒത്തുതീര്‍പ്പിനായി ബിനോയ് കൊടിയേരിയും അമ്മയും മുംബൈയില്‍ വന്നിരുന്നു; വെളിപ്പെടുത്തലുമായി യുവതിയുടെ കുടുംബം

മുംബൈ: ബിനോയി കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പ്രശ്‌നപരിഹാരത്തിനായി ബിനോയിയുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടുവെന്ന് പരാതിക്കാരിയും കുടുംബവും. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചതും, ബിനോയി ഭീഷണിപ്പെടുത്തുന്നതുമടക്കം എല്ലാ കാര്യങ്ങളും കോടിയേരിയോട് പറഞ്ഞുവെന്നും യുവതി വ്യക്തമാക്കി. ബിനോയിയും അമ്മ വിനോദിനിയും മുംബൈയിലെത്തി സംസാരിച്ചുവെന്നും യുവതിയുടെ കുടുംബം പറയുന്നു.

സുഹൃത്തുക്കളെക്കൊണ്ടും പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു. എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല. നിങ്ങള്‍ എന്തുവേണമെങ്കിലും ആയിക്കൊള്ളൂ എന്നായിരുന്നു കോടിയേരിയുടെ ഭാഗത്തുനിന്നുണ്ടായ മറുപടിയെന്ന് യുവതിയുടെ കുടുംബം പറയുന്നു. ഇതിന് ശേഷം ബിനോയി തന്നെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറഞ്ഞു.

അതിനിടെ ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തി യുവതിയുമായി ഒത്തു തീര്‍പ്പിന് ശ്രമിച്ചിരുന്നുവെന്നും യുവതിയുടെ കുടുംബം വെളിപ്പെടുത്തി. ബിനോയിയും അമ്മക്കൊപ്പമുണ്ടായിരുന്നു. അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് 2018 ഡിസംബറില്‍ യുവതി വക്കീല്‍ നോട്ടീസയച്ചതിന് പിന്നാലെയാണ് വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തിയത്. പണം കിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന് യുവതി പറഞ്ഞതിനെത്തുടര്‍ന്ന് മറ്റ് കുടുംബാംഗങ്ങളുമായും അവര്‍ സംസാരിച്ചു.

പിന്നീടും വിനോദിനിയും മറ്റ് കുടുംബാംഗങ്ങളും ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. പിന്നീട് പലപ്പോഴും ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഫോണ്‍ റെക്കോഡുകള്‍ അടക്കമുള്ള തെളിവുകളും പരാതിക്കാരി പൊലീസിന് കൈമാറി.

പരാതിക്കാരിയായ യുവതിയെ പ്രത്യേക അന്വേഷണസംഘം മുംബൈയിലെ ഓഷിവാര പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി വീണ്ടും മൊഴി രേഖപ്പെടുത്തി. മൊഴിയിലെ പൊരുത്തക്കേടുകളില്‍ വ്യക്തത വരുത്തുകയാണ് പരാതിക്കാരിയെ വിളിപ്പിച്ചതിന് പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് യുവതി സ്‌റ്റേഷനിലെത്തിയത്.

chandrika: