X

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ ആഹ്വാനം; നിലയ്ക്കലില്‍ നിരോധാനാജ്ഞ ലംഘിച്ച് യുവമോര്‍ച്ച

പത്തനംതിട്ട: സംഘര്‍ഷത്തെത്തുടര്‍ന്ന് നിലയ്ക്കലില്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധാനാജ്ഞ ലംഘിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍. ഭക്തവേഷത്തില്‍ എത്തിയ ആറ് യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രഖ്യാപിച്ച 144 ലംഘിച്ചത്. ഇവര്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ച സ്ഥലത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. നിരോധാനാജ്ഞ ലംഘിക്കണമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് സംഘം രംഗത്തെത്തിയത്.

ശബരിമലയിലെ 41 ദിവസത്തെ വ്രതത്തെ മുന്‍നിര്‍ത്തി 41 യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധാനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുമെന്നായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്.

അല്‍പ്പസമയത്തിനുള്ളില്‍ പ്രവര്‍ത്തകര്‍ നിലയ്ക്കലെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. യുവമോര്‍ച്ച സംസ്ഥാന നേതാവ് പ്രകാശ്ബാബു അടക്കമുള്ളവരാണ് അറസ്റ്റ് ചെയ്തത്.

അതേസമയം സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നിരോധാനാജ്ഞ വെള്ളിയാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. നിരോധാനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ സംഘം ചേരാന്‍ പാടില്ലെന്ന് കളക്ടര്‍ പറഞ്ഞു.

അതിനിടെ നീലിമല, അപ്പാച്ചിമേട് ഭാഗത്തു അക്രമകാരികളുണ്ടെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്കായി തിരച്ചില്‍ നടത്താന്‍ പൊലീസ് അങ്ങോട്ട് തിരിച്ചിട്ടുണ്ട്. പ്രശ്‌നക്കാരായ 50 ഓളം പേര്‍ മലമുകളില്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. നിലയ്ക്കലില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

അതേസമയം ശബരിമല സംബന്ധിച്ച വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി, മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ നിരീക്ഷണത്തിലാണ്. വാട്‌സപ്പിലടക്കം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

chandrika: