X

ബി.ജെ.പി കോര്‍കമ്മിറ്റി: കുമ്മനത്തിനെതിരെ രൂക്ഷ വിമര്‍ശനം; പൊട്ടിക്കരഞ്ഞ് എം.ടി രമേശ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴയില്‍ സംസ്ഥാന ബിജെപി ആടിയുലഞ്ഞ് നില്‍ക്കവെയ പാര്‍ട്ടിയുടെ കോര്‍കമ്മിറ്റി യോഗം തിരുവനന്തപുരത്ത് സമാപിച്ചു.

യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കോഴ ആരോപണം അന്വേഷിക്കാന്‍ മറ്റ് നേതാക്കളെ അറിയിക്കാതെ കമ്മീഷനെ നിയോഗിച്ച നടപടിയാണ് കുമ്മനത്തിനെതിരായ വിമര്‍ശനം ഉയരാന്‍ കാരണം്. അതേസമയം കോര്‍ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയെ പിടിച്ചുലക്കിയ കോഴ വിഷയത്തേക്കാക്കാള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ച്ചയാണ് ചര്‍ച്ചയായത്.

മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പിഎസ് ശ്രീധരന്‍ പിള്ളയാണ് കുമ്മനത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. നേതൃത്വത്തെ അറിയിക്കാതെ കോഴ ആരോപണം അന്വേഷിക്കാന്‍ തീരുമാനിച്ചത് തെറ്റിദ്ധാരണക്ക് ഇടയാക്കിയെന്ന് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. അന്വേഷണം അഴിമതി നടന്നുവെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചത് പോലെയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം നേതൃയോഗത്തില്‍ വികാരാധീതനായ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പൊട്ടിക്കരഞ്ഞു. ഒപ്പമുള്ളവര്‍തന്നെ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് എം.ടി രമേശ് യോഗത്തില്‍ വികാരാപരിതനായിത്. തന്നെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടവര്‍ പാര്‍ട്ടിയെ ഒന്നാകെയാണ് തകര്‍ത്തതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ താന്‍ ഇനി പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും എംടി രമേശ് യോഗത്തില്‍ പറഞ്ഞു. ഗൂഢാലോചനയെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കണമെന്ന് രമേശ് ആവശ്യപ്പെട്ടു.

സ്വാശ്രയ മെഡിക്കല്‍ കോളേജിന് കേന്ദ്ര അനുമതി ലഭിക്കാന്‍ കോഴ വാങ്ങിയെന്ന ബി.ജെ.പി അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് സംസ്ഥാനത്തെ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിനെതിരെയും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു

chandrika: