X

ബി.ജെ.പിക്കുള്ളില്‍ അസ്വസ്ഥത പുകയുന്നു; എം.പിമാരുടെ യോഗം രണ്ടുതവണ മാറ്റിവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിടുക്കപ്പെട്ട് പ്രഖ്യാപിച്ച കറന്‍സി നിരോധനത്തിന്റെ പേരില്‍ ബി.ജെ.പിക്കുള്ളില്‍ അസ്വസ്ഥത പുകയുന്നു. ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ കേന്ദ്ര സര്‍ക്കാറിന്റൈ നടപടിയെ പരസ്യമായി വിമര്‍ശിച്ചതിനു പിന്നാലെ വിവിധ സംസ്ഥാന ഘടകങ്ങളടക്കം എതിര്‍ശബ്ദങ്ങളുമായി രംഗത്തുവരുന്നതായാണ് സൂചന. പാര്‍ട്ടി എം.പിമാരുടെ രണ്ട് യോഗങ്ങള്‍ മാറ്റിവെക്കാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത് ഈ സംശയം ബലപ്പെടുത്തുന്നു.

ഗൃഹപാഠം ചെയ്യാതെയാണ് നോട്ട് പിന്‍വലിക്കല്‍ പദ്ധതി നടപ്പാക്കിയതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറിന് പിഴച്ചെന്നും സിന്‍ഹ കുറ്റപ്പെടുത്തി. ‘സര്‍ക്കില്‍ സ്‌ട്രൈക്കിനൊരുങ്ങുമ്പോള്‍, അതിനു ശേഷമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമായിരുന്നു. ഉദ്ദേശ്യം നല്ലതാണെങ്കിലും നമ്മുടെ ടീം ആവശ്യമായ മുന്നൊരുക്കം നടത്തിയില്ല.’ സിന്‍ഹ പറഞ്ഞു.

അതിനിടെ, ശക്തമായ ജനരോഷത്തിന്റെ സാഹചര്യത്തില്‍ സ്വന്തം എം.പിമാര്‍ യോഗം ചേരുന്നത് ബി.ജെ.പി കേന്ദ്ര നേതൃത്വം നീട്ടിവെച്ചിരിക്കുകയാണ്. ബുധനാഴ്ചയും വെള്ളിയാഴ്ചയും നടക്കേണ്ടിയിരുന്ന യോഗങ്ങളാണ് കാരണം വ്യക്തമാക്കാതെ മാറ്റിയത്. ബുധനാഴ്ച പാര്‍ലമെന്റ് സെഷന്‍ തുടങ്ങുന്നതിനു മുമ്പത്തെ യോഗത്തില്‍, നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച വിശദീകരണം ഉണ്ടാകുമെന്ന് എം.പിമാര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം യോഗം മാറ്റിവെച്ച അറിയിപ്പാണ് ലഭിച്ചത്. ആഴ്ചകള്‍ക്കു മുമ്പ് തീരുമാനിച്ച വെള്ളിയാഴ്ചത്തെ യോഗവും കാരണം വ്യക്തമാക്കാതെ മാറ്റിവെക്കുകയായിരുന്നു.

ജനരോഷത്തിനിടയാക്കിയ നരേന്ദ്ര മോദിയുടെ തീരുമാനത്തിനെതിരെ ബി.ജെ.പിക്കുള്ളില്‍ തന്നെ പുകയുന്ന അസ്വസ്ഥതകളെ അടിച്ചമര്‍ത്തുകയാണ് യോഗം നീട്ടിവെക്കലിലൂടെ ലക്ഷ്യമാക്കുന്നത് എന്നറിയുന്നു. ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നുള്ള എം.പി വിത്തല്‍ റഡാഡിയ അടക്കം സര്‍ക്കാര്‍ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തീരുമാനത്തില്‍ അതൃപ്തിയുള്ള സ്വന്തം എം.പിമാര്‍ക്ക് ഒന്നിച്ചിരിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ് പ്രസിഡണ്ട് അമിത് ഷാ ചെയ്യുന്നത്.

chandrika: