X

ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പുറത്തുവിട്ടു. 90 സീറ്റുകളുള്ള ഛത്തീസ്ഗഡ് നിയമസയഭയിലെ 77 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേരാണ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മറ്റി(സി ഇ സി)യുടെ യോഗത്തിനു ശേഷം പാര്‍ട്ടി പുറത്തുവിട്ടത്.

മുഖ്യമന്ത്രി രമണ്‍ സിങ് രാജ്‌നന്ദ്ഗാവില്‍ നിന്ന് മത്സരിക്കും. ആദ്യ പട്ടികയില്‍ 14 സ്ത്രീകള്‍ ഇടം പിടിച്ചിട്ടുണ്ട്. നിലവിലെ 14 എം.എല്‍.എമാര്‍ക്കു പകരം പുതുമുഖങ്ങളെ രംഗത്തിറക്കാനാണ് പാര്‍ട്ടി തീരുമാനമെന്ന് കേന്ദ്ര മന്ത്രി ജെ.പി നദ്ദ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ഒ പി ചൗധരി, ഗോത്രനേതാവ് രാംദയാല്‍ ഉയ്‌കെ എന്നിവരും ആദ്യപട്ടികയിലുണ്ട്. ഖര്‍സിയ മണ്ഡലത്തില്‍നിന്നാണ് ചൗധരി മത്സരിക്കുക.

രാംദയാല്‍ പാലി ടനാഖറില്‍നിന്ന് ജനവിധി തേടും. ബിലാസ്പൂരില്‍ നിന്ന് അമ അഗര്‍വാളിനെയും റായ്പുര്‍ സിറ്റി(സൗത്ത്)യില്‍നിന്ന് ബ്രിജ് മോഹന്‍ അഗര്‍വാളിനെയും മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നവംബര്‍ 12, 20 തിയതികളിലായി രണ്ടു ഘട്ടമായാണ് ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.

ഛത്തീസ്ഗഢിനു പുറമെ തെുലങ്കാനയിലെയും മിസോറാമിലെയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെയും ബിജെപി പ്രഖ്യാപിച്ചതായി ജെ.പി നദ്ദ പറഞ്ഞു. തെലുങ്കാനയില്‍ 119 സീറ്റുകളില്‍ 38 എണ്ണത്തിലും മിസോറാമില്‍ 13 സീറ്റുകളിലുമാണ് പാര്‍ട്ടി മത്സരിക്കുന്നത്.

chandrika: