X
    Categories: MoreViews

വിഭാഗീയത അവസാനിപ്പിച്ചിട്ട് മതി യാത്രയെന്ന് ബി.ജെ.പി ദേശീയ നേതൃത്വം

പാര്‍ട്ടിയില്‍ അനുദിനം മൂര്‍ഛിക്കുന്ന വിഭാഗീയത കാരണമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര മാറ്റിവെച്ചതെന്ന് സൂചന. അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്നാണ് യാത്ര മാറ്റിയതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. എന്നാല്‍ യാത്രയോടെ പാര്‍ട്ടിയിലെ വിഭാഗീയത കൂടുതല്‍ രൂക്ഷമാകുമെന്ന തിരിച്ചറിവിനെ തുടര്‍ന്ന് അമിത് ഷാ കുമ്മനത്തോട് യാത്ര മാറ്റിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നെന്നാണ് വിവരം. പാര്‍ട്ടിയില്‍ സമവായമുണ്ടായ ശേഷം മതി യാത്രയെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിയോഗിച്ചിട്ടുള്ള ചാരന്‍മാരില്‍ നിന്നും ദേശീയനേതൃത്വം കാര്യങ്ങള്‍ കൃത്യമായി അറിയുന്നുണ്ട്.
സംസ്ഥാനത്തെ ബി.ജെ.പിയിലെ കലഹത്തെ കുറിച്ചും പാര്‍ട്ടിയുടെ സ്വാധീനം എങ്ങനെ വര്‍ധിപ്പിക്കാമെന്നതിനെ കുറിച്ചും അമിത്ഷാ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കുന്ന അനുഭാവികളില്‍ നിന്നും വിവരം ശേഖരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംഘപരിവാര്‍ ബന്ധം പുലര്‍ത്തുന്നവരുമായി ബി.ജെ.പി കേന്ദ്രനേതൃത്വം നേരിട്ടു ബന്ധപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായ കശ്യപ വേദാശ്രമം മേധാവി ആചാര്യ എം.ആര്‍.രാജേഷിനെ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ ഡല്‍ഹിക്ക് അടിയന്തരമായി വിളിപ്പിച്ച് ചര്‍ച്ച നടത്തി. ആര്‍.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ ആചാര്യ രാജേഷ് പഴയ എ.ബി.വി.പി നേതാവുമാണ്. ഏതാനും മാസം മുന്‍പ് ആര്‍.എസ്.എസ് നേതാവ് കെ.കെ.ബല്‍റാമിനെയും ഷാ വിളിപ്പിച്ചിരുന്നു.
തമ്മിലടിച്ചു നില്‍ക്കുന്ന എല്ലാ വിഭാഗത്തിനേയും ഒരുമിച്ച് കൊണ്ടു പോകാനാണ് കുമ്മനം രാജശേഖരനെ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റാക്കിയത്. കുമ്മനത്തിന് പാര്‍ട്ടിയെ വേണ്ട രീതിയില്‍ നയിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ മാറ്റണമെന്ന് കുമ്മനത്തിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തരായവര്‍ അമിത്ഷാക്ക് പരാതി നല്‍കിയിട്ടുണ്ട്. തല്‍ക്കാലം കുമ്മനം മാറേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടിക്കുള്ളില്‍ കലഹത്തിന് പ്രേരിപ്പിക്കുന്നവരെ പടിക്ക് പുറത്താക്കാനും ദേശീയ നേതൃത്വത്തിന് പദ്ധതിയുണ്ട്. കുമ്മനത്തിന് പകരക്കാരനെ കണ്ടെത്താനും ദേശീയ നേതൃത്വത്തിന് കഴിയുന്നില്ല. ആരെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചാലും വിഭാഗീയത രൂക്ഷമാകുകയേ ഉള്ളു എന്നാണ് വിലയിരുത്തല്‍.

chandrika: