X

ജയ്റ്റ്‌ലിയുടെ വിമാനത്തിന് ചിറക് നഷ്ടപ്പെട്ടു; മോഡി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അരുണ്‍ ജയ്റ്റ്‌ലി പറത്തുന്ന വിമാനത്തിന് ചിറക് നഷ്ടപ്പെട്ടെന്നും ഇടിച്ചിറക്കാന്‍ പോവുകയാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ മോഡി സര്‍ക്കാരിനെയും ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റലിയെയും കണക്കറ്റ് പരിഹസിച്ച് കൊണ്ടാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയതിനെത്തുടര്‍ന്ന് സമ്പദ് വ്യവസ്ഥയിലുണ്ടായ ആഘാതം സൂചിപ്പിച്ചാണ് രാഹുലിന്റെ പരിഹാസം.

മാന്യരെ, ഇത് നിങ്ങളുടെ കോപൈലറ്റായ ധനമന്ത്രിയാണ് സംസാരിക്കുന്നത്. ദയവായി നിങ്ങളുടെ സീറ്റ്‌ബെല്‍റ്റ് മുറുക്കുക. സുരക്ഷിത നിലയില്‍ ഇരിക്കുക. നമ്മുടെ വിമാനത്തിന്റെ ചിറകുകള്‍ വീണുപോയി ് രാഹുല്‍ പറഞ്ഞു. യാത്രക്കാര്‍ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ നല്‍കി.

അതേ സമയം ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനം തുടരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ഇന്ന് മോദിയെ രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ വിമര്‍ശിച്ചത്. മോദി ഗുജറാത്തില്‍ നടപ്പാക്കുമെന്നറിയിച്ച വികസന മാതൃക തികഞ്ഞ പരാജയമാണ്. ഇവിടെ മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മോഡല്‍ വികസനം നടപ്പാക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ വരെ മനസിലാക്കിയെന്ന് യശ്വന്ത് സിന്‍ഹയുടെ വാക്കുകളെ ഉദ്ധരിച്ച് രാഹുല്‍ പറഞ്ഞു.

നമ്മുടെ സമ്പദ്ഘടനയില്‍ കള്ളപ്പണം ഉണ്ടാകില്ലെന്ന് അറിയിച്ച് നോട്ട് അസാധുവാക്കി. ഇതുവഴി പിടിച്ചെടുക്കുന്ന കള്ളപ്പണം പാവങ്ങള്‍ക്ക് നല്‍കുമെന്ന് അറിയിച്ചു. എന്നാല്‍, ആര്‍ക്കെങ്കിലും നയാ പൈസ കിട്ടിയിട്ടുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.

വിജയ മല്ല്യയുടെ 9000 കോടി ഉള്‍പ്പെടെ വന്‍കിട വ്യവസായികളുടെ 1.3 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി നിഷ്‌ക്രീയാസ്തിയായി പ്രഖ്യാപിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയില്‍ കാര്‍ഷിക കടങ്ങളായിരിക്കും എഴുതിത്തള്ളുകയെന്നും രാഹുല്‍ അറിയിച്ചു.

വ്യവസായികളുടെ വാക്കുകള്‍ കേട്ടിട്ടാണ് മോദി മന്‍ കി ബാത്തില്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. എന്നാല്‍, കാര്‍ഷിക കടങ്ങളുടെ കാര്യം പറയുമ്പോള്‍ അദ്ദേഹം മൗനം ഭജിക്കുകയാണെന്നും രാഹുല്‍ പരിഹസിച്ചു. കര്‍ഷകരില്ലാതെ രാജ്യത്തിന് നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഓര്‍മപ്പെടുത്തി.

chandrika: