X

വീട്ട് നമ്പർ അനുവദിച്ചു കിട്ടാൻ കൈക്കൂലി; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് 2 വർഷം കഠിന തടവും 50,000 രൂപ പിഴയും

വീട്ടു നമ്പർ അനുവദിച്ചു കിട്ടാൻ കൈക്കൂലി ചോദിച്ചു വാങ്ങിയതിന് മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് 2 വർഷം കഠിന തടവും 50,000 രൂപ പിഴയും. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി കെ ബാലകൃഷ്ണനെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്.

വീടിന് നമ്പർ അനുവദിച്ചു നൽകുന്നതിനായി സൗബർ സാദിഖ് എന്നയാൾ നൽകിയ അപേക്ഷ നൽകിയത് അനുവദിക്കാനാണ് ബാലകൃഷ്ണൻ മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇക്കാര്യത്തിന് സൗബർ വിജിലൻസ് മുമ്പാകെ പരാതി നൽകുകയുണ്ടായി. വിജിലൻസിൻറെ നിർദ്ദേശാനുസരണം പഞ്ചായത്തിൽ എത്തിയ പരാതിക്കാരനോട് സെക്രട്ടറി വീണ്ടും പണം ആവശ്യപ്പെടുകയും, അത്രയും പണം കൈവശം ഇല്ലെന്ന് പറഞ്ഞ സമയം ഇയാൾ തുക 2000 ആയി കുറയ്ക്കുകയുമായിരുന്നു.

കൈക്കൂലി തുക കൈപ്പറ്റിയ വിവരം അറിഞ്ഞ് എത്തിയ വിജിലൻസ്‌ ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. റിട്ടയർമെന്റിന് നാളുകൾ മാത്രം ബാക്കി നിൽക്കെയാണ് ഇയാൾ കൈക്കൂലി കേസിൽ പിടിക്കപ്പെടുന്നത്. തൃശൂർ വിജിലൻസ് കോടതി സ്പെഷ്യൽ ജഡ്ജ് ജി. അനിലാണ് കേസിൽ വിധി പറഞ്ഞത്. വിജിലൻസിനു വേണ്ടി അഡ്വ. സ്റ്റാലിൻ ഇ.ആർ ഹാജരായി.

webdesk14: