X

രാജി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ബ്രെക്സിറ്റ് കരാര്‍ സമവായത്തിലെത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തെരേസ മെയുടെ രാജി. ‘ബ്രെക്സിറ്റ് നടപ്പാക്കാന്‍ സാധിക്കാത്തത് എക്കാലവും എന്റെ ഏറ്റവും വലിയ ദുഃഖമായിരിക്കും,’ തെരേസ മെയ് പറഞ്ഞു. ജൂണ്‍ ഏഴിനായിരിക്കും രാജി വയ്ക്കുകയെന്ന് പ്രഖ്യാപനം നടത്തികൊണ്ട് പുറത്തു വിട്ട കുറിപ്പില്‍ തെരേസ മെയ് വ്യക്തമാക്കി.

ബ്രക്‌സിറ്റ് കരാര്‍ നടപ്പാക്കാന്‍ എംപിമാരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് മെയുടെ പടിയിറക്കം. തെരേസ മെയ് രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് നേരത്തെ ഒരു തെരേസ മെയ് സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രി ആന്‍ഡ്രിയ ലീഡ്സം രാജി വച്ചിരുന്നു. ഇതോടെയാണ് സ്ഥാനമൊഴിയാന്‍ മെയ്ക്ക് മേല്‍ സമ്മര്‍ദ്ദമേറിയത്.

യൂറോപ്യന്‍ യൂണിയനുമായി തെരേസ മേയ് ഒപ്പുവെച്ച ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ പലതവണ വോട്ടിനിട്ടെങ്കിലും പിന്തുണ നേടാനായിരുന്നില്ല. ഈ കരാറനുസരിച്ച് മേയ് 24-ഓടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടതായിരുന്നു. എന്നാല്‍, ബ്രിട്ടീഷ് പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിയാതെവന്നതോടെ ഒക്ടോബര്‍ 31 വരെ യൂറോപ്യന്‍ യൂണിയന്‍ സമയപരിധി നീട്ടിനല്‍കിയിട്ടുണ്ട്. എങ്ങിനെയാണ് ബ്രക്സിറ്റ് കരാര്‍ നടപ്പാക്കാന്‍ പോകുന്നത് എന്ന് പാര്‍ലമെന്റിനെ ബോധ്യപ്പെടുത്താനിരിക്കെയാണ് മെയ്ക്ക് മേയ്യുടെ രാജി.

പ്രധാനമന്ത്രി പദത്തോടൊപ്പം ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിയുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെയുടെ പടിയിറക്കത്തോടെ അടുത്ത പ്രധാനമന്ത്രിയെ ചൊല്ലിയുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ ലണ്ടനില്‍ ആരംഭിച്ചിട്ടുണ്ട്. വലിയ അധികാരവടംവലിക്കാവും ഇനി ബ്രിട്ടീഷ് രാഷ്ട്രീയം സാക്ഷ്യം വഹിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

ജൂണ്‍ ഏഴിന് തന്നെ മെയ് രാജിവച്ചാലും പുതിയ പ്രധാനമന്ത്രിയെ ഉടനെ കണ്ടെത്താന്‍ സാധിച്ചേക്കില്ല എന്നാണ് വിലയിരുത്തല്‍ അങ്ങനെയൊരു സാഹചര്യത്തില്‍ കാവല്‍പ്രധാനമന്ത്രിയായി മെയ് തുടരും. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ആഴ്ചകള്‍ തന്നെ വേണ്ടി വരും.

chandrika: