X
    Categories: MoreViews

കേന്ദ്രബജറ്റ് ; മോദി സര്‍ക്കാറിന്റെ ഉണ്ടയില്ലാ വെടി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെങ്കിലും സാധാരണക്കാര്‍ക്ക് ആശ്വാസ നടപടികള്‍ പ്രതീക്ഷിച്ച മോദി സര്‍ക്കാറിന്റെ അവസാന ബജറ്റിലും നിരാശ മാത്രം. കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും ബജറ്റിന്റെ നേട്ടം വാഗ്ദാനങ്ങളില്‍ ഒതുങ്ങിയപ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ നികുതിയിളവ് നല്‍കി മോദി സര്‍ക്കാര്‍ ഒരിക്കല്‍കൂടി സമ്പന്ന വര്‍ഗത്തോടുള്ള കൂറു കാട്ടി.

കോര്‍പ്പറേറ്റ് പ്രീണന നയങ്ങളായിരുന്നു മോദി സര്‍ക്കാറിന്റെ കഴിഞ്ഞ നാല് ബജറ്റുകളുടേയും ആകെത്തുക. 2018ല്‍ എട്ട് സംസ്ഥാന നിയമസഭകളിലേക്കും 2019ന്റെ ആദ്യ പകുതിയില്‍ നാല് സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 2019 പകുതിയോടെ പൊതുതെരഞ്ഞെടുപ്പും വരുന്നുണ്ട്. മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് കൂടിയായതിനാല്‍ ഇത്തവണ പതിവിന് വിപരീതമായി സാധാരണക്കാര്‍ക്ക് ആശ്വാസം ലഭിക്കുന്ന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പുറമേക്ക് ജനപ്രിയ ബജറ്റിന്റെ മേമ്പൊടി ചേര്‍ത്ത്, അകമേ കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കോര്‍പ്പറേറ്റ് കമ്പനികളുടെ ടേണ്‍ ഓവറിനുള്ള നികുതിയിളവിന്റെ പരിധി 25 കോടിയില്‍നിന്ന് 250 കോടിയായി ഉയര്‍ത്തിയത് ഇതിന് ഉദാഹരണമാണ്. ഒറ്റയടിക്ക് പത്ത് മടങ്ങായാണ് ടേണ്‍ ഓവര്‍ പരിധി ഉയര്‍ത്തിയത്. യു.പി.എ സര്‍ക്കാറിന്റെ അവസാന വര്‍ഷം ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച ബജറ്റിലാണ് 25 കോടിക്കു മുകളിലുള്ള കോര്‍പ്പറേറ്റ് ടേണ്‍ ഓവറിന് 30 ശതമാനം നികുതി നിശ്ചയിച്ചത്. എന്നാല്‍ നികുതി നിരക്ക് കഴിഞ്ഞ ബജറ്റില്‍ 30ല്‍നിന്ന് 25 ശതമാനമായി മോദി സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇതിന് പുറമെയാണ് ടേണ്‍ ഓവര്‍ പരിധി 10 ഒറ്റയടിക്ക് 10 മടങ്ങ് വര്‍ധിപ്പിച്ചത്.

ഇടത്തരക്കാര്‍ക്ക് ആശ്വാസം ലഭിക്കുന്ന തരത്തില്‍ ആദായ നികുതി പരിധി മൂന്നു ലക്ഷമായി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ രണ്ടര ലക്ഷമാണ് പരിധി. എന്നാല്‍ പരിധി ഉയര്‍ത്തിയില്ലെന്ന് മാത്രമല്ല, ആദായ നികുതി ഇനത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന വരുമാനം പോരെന്ന കമന്റ് കൂടി ധനമന്ത്രി പാസാക്കി. ആദായ നികുതി ഡിഡക്ഷന്‍ പരിധി ഒന്നര ലക്ഷത്തില്‍നിന്ന് 1,90,000 ആക്കി ഉയര്‍ത്തിയത് നേരിയ ആശ്വാസമാണ്. എന്നാല്‍ വന്‍തുക പ്രീമിയമുള്ള ഇന്‍ഷൂറന്‍സ് പദ്ധതികളിലോ മറ്റോ ചേരുന്നവര്‍ക്കേ ഇതിന്റെ പ്രയോജനം ലഭിക്കൂ.

ബജറ്റ് നിര്‍ദേശ പ്രകാരം 34 ഇനം ഉത്പന്നങ്ങള്‍ക്കാണ് വില കൂടുക. ഇതില്‍ ഏറെയും സാധാരണക്കാര്‍ നിത്യേന ഉപയോഗിക്കുന്ന സോപ്പ്, ടൂ്ത്ത് പേസ്റ്റ് പോലുള്ള ഉത്പന്നങ്ങളാണ്. വില കുറയുന്നതാവട്ടെ കേവലം നാല് ഉത്പന്നങ്ങള്‍ക്ക് മാത്രം. അതുതന്നെ സാധാരണക്കാരെ ഒരു തരത്തിലും നേരിട്ട് ബാധിക്കാത്ത ഉത്പന്നങ്ങള്‍. സോളാര്‍ പാനല്‍ നിര്‍മാണത്തിന് വേണ്ട ഗ്ലാസുകള്‍, കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രികള്‍ക്ക് വേണ്ട അസംസ്‌കൃത വസ്തുക്കള്‍, ബോള്‍ സ്‌ക്രൂ, ലീനിയര്‍ മോഷന്‍ ഗൈഡുകള്‍ എന്നിവയാണ് വില കുറയുന്നവ. ഏറെയും അസംസ്‌കൃത വസ്തുക്കള്‍ ആയതിനാല്‍ ഇവ നിര്‍മിക്കുന്ന കമ്പനികള്‍ക്കാണ് ഇതിന്റെ നേട്ടം പ്രധാനമായും ലഭിക്കുക. ്കശുവണ്ടിയാണ് വില കുറയുന്ന മറ്റൊരു ഉത്പന്നം. കേരളത്തിലെ തോട്ടം മേഖലയിലുള്ളവരെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയെന്ന മുഖവരയോടെ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ധനമന്ത്രി നടത്തിയിട്ടുണ്ട്. എന്നാല്‍ ഇവയില്‍ പലതും പ്രാവര്‍ത്തികമാക്കുക എളുപ്പമല്ല. 10 കോടി ജനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന ആരോഗ്യ പരിരക്ഷാ പദ്ധതി തന്നെ ഉദാഹരണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതി എന്ന മുഖവുരയോടെയാണ് ധനമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പദ്ധതിക്കു വേണ്ടി ബജറ്റില്‍ എത്ര തുക നീക്കി വെക്കുന്നുവെന്നോ, ആവശ്യമായ ഫണ്ട് എവിടെനിന്ന് കണ്ടെത്തുമെന്നോ ബജറ്റില്‍ പറയുന്നില്ല. ചികിത്സാ ആനുകൂല്യം ലഭിക്കുന്നതാവട്ടെ, അസുഖത്തിന്റെ സെക്കണ്ടറി സ്റ്റേജിലുള്ള ചികിത്സകള്‍ക്ക് മാത്രവും.

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ വല്‍ക്കരിക്കുന്നതിനുള്ള വന്‍ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇന്‍ഷൂറന്‍സ് കമ്പനികളുടെ ലയനവും ഓഹരി വില്‍പ്പനയും ഇതില്‍ പ്രധാനമാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ രണ്ടു രൂപ കുറച്ചെങ്കിലും സെസ് ആറില്‍നിന്ന് എട്ട് രൂപയാക്കിയ സര്‍ക്കാര്‍ ഇന്ധനവിലയിലെ കൊള്ള തുടരുമെന്ന സൂചനയാണ് നല്‍കിയത്.

16 പ്രധാന പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ചു

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും എട്ടു സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച ബജറ്റില്‍ മോദി സര്‍ക്കാര്‍ തന്നെ സ്വപ്‌ന പദ്ധതിയായി ഉയര്‍ത്തിക്കാണിച്ച സ്വച്ഛ ഭാരത് അടക്കമുള്ള 16 പദ്ധതികള്‍ക്കുള്ള ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ചു. രാജ്യത്തെ വൃത്തിയാക്കുന്നതിനും ശൗച്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനുമായി മോദി സര്‍ക്കാര്‍ ഏറെ ഉയര്‍ത്തിക്കാട്ടിയ പദ്ധതിയാണ് സ്വച്ഛ് ഭാരത്. 2018-19 വര്‍ഷത്തെ പൊതു ബജറ്റില്‍ പദ്ധതി വിഹിതത്തില്‍ കുറവു വരുത്തിയ പദ്ധതികള്‍ ഇവയാണ്.
1. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) 207-18ല്‍ 29,043 കോടി അനുവദിച്ച സ്ഥാനത്ത് 2018-19ലെ ബജറ്റില്‍ വകയിരുത്തിയത് 27,505 കോടിയാണ്. അതായത് 5.3 ശതമാനത്തിന്റെ കുറവ്.
2. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി 2017-18ല്‍ 7,050 കോടി അനുവദിച്ച സ്ഥാനത്ത് ഇത്തവണ ബജറ്റില്‍ വകയിരുത്തിയത് 7,000 കോടി. 0.71 ശതമാനത്തിന്റെ കുറവ്.
3. സ്വച്ഛ് ഭാരത് പദ്ധതി 2017-18ല്‍ അനുവദിച്ചത് 19,248 കോടി 2018-19 ബജറ്റില്‍ അനുവദിച്ചത് 17,843 കോടി. 7.30 ശതമാനത്തിന്റെ കുറവ്,
4. ദേശീയ ആരോഗ്യ പദ്ധതി 2017-18ല്‍ അനുവദിച്ചത് 31,292 കോടി ഇത്തവണത്തെ ഫണ്ട് വിഹിതം 30,634 കോടി കുറവ് 2.10 ശതമാനം.
5. അതിര്‍ത്തി മേഖല വികസന പദ്ധതി 2017-18ല്‍ അനുവദിച്ചത് 1,100 കോടി. ഇത്തവണ വകയിരുത്തിയത് 771 കോടി. കുറവ് 29.91 ശതമാനം.
6. അതിര്‍ത്തി പശ്ചാതല മാനേജ്‌മെന്റ് 2017-18ല്‍ അനുവദിച്ചത് 2,040 കോടി. 2018-19 നീക്കിയിരിപ്പ് 1,750 കോടി. കുറവ് 14.22 ശതമാനം.
7. കേന്ദ്ര സില്‍ക്ക് ബോര്‍ഡ് 2017-18 ല്‍ അനുവദിച്ചത് 600 കോടി. 2018-19 പദ്ധതി വിഹിതം 501 കോടി. കുറവ് 16.5 ശതമാനം.
8. ക്രെഡിറ്റ് സപ്പോര്‍ട്ട് പദ്ധതി 2017-18ല്‍ അനുവദിച്ചത് 2,802 കോടി. 2018-19ല്‍ പ്രഖ്യാപിച്ച വിഹിതം 700 കോടി. കുറവ് 75.02 ശതമാനം.
9. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന 2017-18ല്‍ അനുവദിച്ചത് 5,400 കോടി 2018-19 വിഹിതം 3,800 കോടി. കുറവ് 29.63 ശതമാനം.
10. തൊഴിലാളികളുടെ പെന്‍ഷന്‍ പദ്ധതി 2017-18ല്‍ അനുവദിച്ചത് 5,111 കോടി 2018-19 ബജറ്റ് പ്രഖ്യാപനം 4,900 കോടി. കുറവ് 4.13 ശതമാനം.
11. മെട്രോ പദ്ധതികള്‍ 2017-18 പദ്ധതി വിഹിതം 18,000 കോടി. 2018-19ല്‍ പ്രഖ്യാപിച്ചത് 15,000 കോടി. 16.67 കോടി.
12. വടക്കു കിഴക്കന്‍ വ്യവസായ നിക്ഷേപ പ്രോത്സാഹന പദ്ധതി 2017-18ലെ വിഹിതം 783 കോടി. 2018-19 പ്രഖ്യാപിച്ചത് 528 കോടി. കുറവ് 32.57 ശതമാനം.
13. വില സ്ഥിരത ഫണ്ട് 2017-18 ബജറ്റ് വിഹിതം 3,500 കോടി. 2018-19 ബജറ്റ് പ്രഖ്യാപനം 1,500 കോടി കുറവ് 57.14 ശതമാനം.
14. സോളാര്‍ പവര്‍ ഓഫ് ഗ്രിഡ്, വിതരണം, പാരമ്പര്യേതര ഊര്‍ജ്ജ വികേന്ദ്രീകരണം 2017-18 വിഹിതം 985 കോടി. 2018-19 ബജറ്റ് പ്രഖ്യാപനം 849 കോടി. കുറവ് 13.81 ശതമാനം.
15. ഊര്‍ജ്ജ മേഖലയെ ശക്തിപ്പെടുത്താനായുള്ള ഫണ്ട് 2017-18ല്‍ അനുവദിച്ചത് 1767 കോടി. ഇത്തവണ ബജറ്റില്‍ അനുവദിച്ചത് 1,311 കോടി കുറവ് 25.81 ശതമാനം.
16. ദേശീയ എയിഡ്‌സ് ആന്റ് എസ്.ടി.ഡി നിയന്ത്രണ പദ്ധതി 2017-18 പദ്ധതി വിഹിതം 2.163 കോടി. 2018-19 വിഹിതം 2,100 കോടി. കുറവ് 2.91 ശതമാനം.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയെന്ന പേരില്‍ മോദി സര്‍ക്കാര്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ പ്രതീക്ഷകളേക്കാളേറെ ആശങ്കകള്‍. 10 കോടി കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് സര്‍ക്കാറിന്റെ വാഗ്ദാനം. ഇത് 50 കോടി ജനങ്ങള്‍ക്ക് പ്രയോജനകരമാവുമെന്നും ധനമന്ത്രി പറയുന്നു. അതേസമയം സെക്കന്ററി സ്റ്റേജില്‍ മാത്രമേ ഈ പരിരക്ഷ ലഭ്യമാവൂ എന്നതിനാല്‍ സാധാരണ രോഗികള്‍ക്കു ഇതിന്റെ നേട്ടം കിട്ടാന്‍ സാധ്യത കുറവാണ്. രാജ്യത്തെ ജനസംഖ്യ പരിഗണിക്കുമ്പോള്‍ നിലവില്‍ ആരോഗ്യപദ്ധതിയുടെ പരിരക്ഷ കിട്ടുന്ന കുടുംബങ്ങളുടെ എണ്ണം വിരളമാണ്. അതേസമയം ഈ പദ്ധതിക്ക് ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നതാണ് കടുത്ത വെല്ലുവിളി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പദ്ധതിയാണെന്ന ആക്ഷേപം ശരിവെക്കുന്നതാണ് പദ്ധതിക്ക് എങ്ങനെ ഫണ്ട് കണ്ടെത്തുമെന്ന് പ്രഖ്യാപിക്കാത്തതിലൂടെ വ്യക്തമാകുന്നത്.

അതേ സമയം നാല് പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്പനികളെ ഒന്നാക്കി യോജിപ്പിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ഏകീകരണത്തിലൂടെ ഓഹരി വിറ്റഴിക്കലിന് വഴിയൊരുക്കാനാണെന്നാണ് സൂചന. 2017-18 സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 0.3 ശതമാനം മാത്രമാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആരോഗ്യമേഖലക്കായി മാറ്റിവെച്ചത്. ചികിത്സ സൗകര്യങ്ങള്‍ക്കായി മാറ്റിവെക്കുന്ന തുക മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2025 ആകുമ്പോഴേക്കും ആഭ്യന്തര ഉല്‍പാദനത്തിന്റെ 2.5 ശതമാനമാക്കി ആരോഗ്യ മേഖലക്കുള്ള നീക്കിയിരിപ്പ് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് പറയുമ്പോഴും സൗജന്യ പ്രതിരോധ കുത്തിവെപ്പ്, മരുന്നു വിതരണം എന്നിവക്കായി കൂടുതല്‍ തുക നീക്കിവെക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം ധനവകുപ്പ് ഇത്തവണയും പരിഗണിച്ചിട്ടില്ല. 1200 കോടി രൂപ 1.50 ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍ക്കായി നീക്കിവെക്കുന്നുവെന്ന് ബജറ്റില്‍ പറയുമ്പോഴും പ്രഖ്യാപനത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ആരോഗ്യ കേന്ദ്രങ്ങള്‍ ഇതുവരെ നിര്‍മാണ ഘട്ടത്തില്‍ പോലും എത്തിയിട്ടില്ല. പൊതു മേഖലയിലെ ഔഷധ കമ്പനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ബജറ്റില്‍ ഒരു നിര്‍ദേശവുമില്ല. കേവലം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനായുള്ള ഉപരി വിപ്ലവമായ ചില പൊടിക്കൈകള്‍ മാത്രമാണ് ജെയ്റ്റ്‌ലിയുടെ ആരോഗ്യ പദ്ധതി പ്രഖ്യാപനമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

ഇന്ത്യയെ കണ്ടെത്താത്ത ബജറ്റ് പി.കെ കുഞ്ഞാലിക്കുട്ടി

രാജ്യം അഭിമുഖീകരിക്കുന്ന ഒരു സാമ്പത്തിക, സാമൂഹിക പ്രശ്‌നത്തിനും ഫലപ്രദമായ പരിഹാരം നിര്‍ദ്ദേശിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അഭിപ്രായപ്പെട്ടു. ഇത് യഥാര്‍ത്ഥ ഇന്ത്യയെ കണ്ടെത്താത്ത ബജറ്റാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുത്തനെ ഇടിയുകയാണ്. യു.പി.എ സര്‍ക്കാര്‍ കാലത്ത് വളരെ മുന്നോട്ടുപോയിരുന്ന രാജ്യ സമ്പദ്ഘടന തകര്‍ച്ചയിലേക്ക് കൂപ്പു കുത്തുകയാണ്.

തകര്‍ന്നു കിടക്കുന്ന കാര്‍ഷിക മേഖലയെ നിവര്‍ത്തി നിര്‍ത്തുന്നതിനോ അതിരൂക്ഷമായ തൊഴിലില്ലാമക്കും ക്രമാതീതമായി വളരുന്ന ദാരിദ്ര്യത്തിനും പ്രതിവിധി കണ്ടെത്താനോ ബജറ്റില്‍ നിര്‍ദ്ദേശങ്ങളില്ല. പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയായ ഈ ബജറ്റ് കേവലം അധര വ്യായാമം മാത്രമാണ്. ഇനി ഭാവിയില്‍ നന്നായേക്കുമെന്ന പ്രവചനങ്ങളല്ലാതെ സര്‍ക്കാറിന്റെ ഇച്ഛാശക്തിയോ ഫലപ്രദമായ നടപടികളോ ഇതില്‍ പ്രതിഫലിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ ബജറ്റ് വാഗ്ദാനങ്ങള്‍ ജനം വിശ്വാസത്തിലെടുക്കില്ല. അതിന്റെ തെളിവാണ് രാജസ്ഥാനിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായത്. മോദി ഗുജറാത്തില്‍ പോയി ജനങ്ങളോട് നേരിട്ടു പറഞ്ഞിട്ടും ജനം വിശ്വസിച്ചില്ല. ജനപക്ഷമല്ലാത്ത കേന്ദ്ര ഭരണകൂടത്തിന്റെ കണക്കുകള്‍ പോലും പരസ്പരവിരുദ്ധമായ ബജറ്റ് ജനം തള്ളിക്കളയും.

ഈ ബജറ്റിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രചാരണം നടത്താന്‍ ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷി നേതാക്കന്മാരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിന് വലിയ ആത്മവിശ്വാസവും ഊര്‍ജവും പകര്‍ന്നിട്ടുണ്ട്. ഇനി ബി.ജെ.പി സര്‍ക്കാറിന്റെ ഒരു മിമിക്‌സും അടവും ഫലിക്കാന്‍ പോകുന്നില്ല. ലോക്‌സഭയിലെ പ്രകടനത്തില്‍ പോലും സര്‍ക്കാര്‍ പക്ഷത്തിന്റെ നൈരാശ്യം പ്രകടമാണ്-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങള്‍

സാമ്പത്തിക സ്ഥിതി കൂടുതല്‍ കരുത്താര്‍ജ്ജിച്ചെന്ന് ജെയ്റ്റ്‌ലി
പരിഷ്‌കരണ നടപടികള്‍ ഫലം കണ്ടുവെന്നും അവകാശവാദം
ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകും
നോട്ടു നിരോധനം കറന്‍സി ഇടപാടുകള്‍ കുറച്ചു
2018-19ന്റെ രണ്ടാം പാദത്തില്‍ 7.5 ശതമാനം വളര്‍ച്ച നേടും
കാര്‍ഷിക വളര്‍ച്ച ത്വരിതപ്പെടുത്തും
ഓര്‍ഗാനിക് കൃഷി വ്യാപിപ്പിക്കും.
ഫിഷറീസ് മേഖലയ്ക്ക് 10,000 കോടി
അക്വാ ഫണ്ട് രൂപീകരിക്കും
സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം 6 കോടി കക്കൂസുകള്‍ നിര്‍മ്മിച്ചു, അടുത്ത വര്‍ഷം രണ്ടു കോടി ശുചിമുറികള്‍ നിര്‍മ്മിക്കും
ഡല്‍ഹിയില്‍ മലിനീകരണം നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി, 500 കോടി നീക്കിവെക്കും
2022ഓടെ എല്ലാവര്‍ക്കും വീട്, നാലു കോടി ദരിദ്രര്‍ക്ക് സൗജന്യ വൈദ്യുതി
റെയില്‍ പാത 9000 കിലോമീറ്റര്‍ വിപുലീകരിക്കും
600 സ്റ്റേഷനുകള്‍ നവീകരിക്കും. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈയും സി.സി.ടി.വി ക്യാമറയും
എല്ലാ ട്രെയിനുകളിലും സി.സി.ടി.വി
4000 കിലോമീറ്റര്‍ പാത വൈദ്യുതീകരിക്കും
25000ത്തില്‍ കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും എസ്‌കലേറ്റര്‍
പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ പദ്ധതികള്‍ക്ക് 50 % അധികതുക
പട്ടിക വര്‍ഗക്കാര്‍ക്ക് 305 പദ്ധതികള്‍, 32,058 കോടി രൂപ
പട്ടിക ജാതിക്കാര്‍ക്കായി 279 പദ്ധതികള്‍, 52,719 കോടി രൂപ
വര്‍ഷത്തില്‍ നൂറുകോടി വിമാന സര്‍വീസുകള്‍, ഉഡാന്‍ പദ്ധതിക്കു കീഴില്‍ കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍.
ഇന്ധന വിലയില്‍ എക്‌സൈസ് ഡ്യൂട്ടി രണ്ടു ശതമാനം കുറച്ചെങ്കിലും സെസ് ലിറ്ററിന് ആറില്‍ നിന്ന് എട്ടു രൂപയാക്കി വര്‍ധിപ്പിച്ചു. ഫലത്തില്‍ വില കുറയില്ല
വിദ്യഭ്യാസ-ആരോഗ്യ മേഖലകളിലെ സെസ് ഉയര്‍ത്തി

വില കൂടുന്നവ

കാര്‍
മൊട്ടോര്‍ സൈക്കിള്‍
മൊബൈല്‍ ഫോണ്‍
വെള്ളി
സ്വര്‍ണം
ഇലക്ട്രോണിക്‌സ്
ഉല്‍പ്പന്നങ്ങള്‍
പച്ചക്കറി, പഴം ജ്യൂസ്
സണ്‍ ഗ്ലാസ്
ആഫ്റ്റര്‍ ഷേവ്
ദന്തപരിപാലന വസ്തുകള്‍
വെജിറ്റബിള്‍ ഓയില്‍
മെഴുകുതിരി
സിഗരറ്റ് ലൈറ്റര്‍
പട്ടം
ബീഡി
ചൂണ്ട, മീന്‍ വല
വീഡിയോ ഗെയിം
കളിപ്പാട്ടങ്ങള്‍
അലാറം ക്ലോക്ക്
മെത്ത, വാച്ചുകള്‍
വാഹന സ്‌പെയര്‍
പാട്‌സുകള്‍
ഡയമണ്ട് കല്ലുകള്‍
സ്വര്‍ണം പൂശിയ
ആഭരണങ്ങള്‍
സ്മാര്‍ട്ട് വാച്ചുകള്‍
ചെരുപ്പുകള്‍
ടൂത്ത് പേസ്റ്റ്
പാന്‍ മസാല
സില്‍ക് തുണികള്‍
സ്‌റ്റോപ് വാച്ചുകള്‍
സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍
ഫര്‍ണിച്ചര്‍
റേഡിയല്‍ ടയറുകള്‍
എല്‍.സി.ഡി, എല്‍.ഇ.ഡി
ടിവി പാനലുകള്‍
ഒലീവ് ഓയില്‍, വെളിച്ചെണ്ണ
തുടങ്ങി എല്ലാ പാചക
എണ്ണകളും

വില കുറയുന്നവ

കശുവണ്ടി, സോളാര്‍ പാനല്‍ നിര്‍മാണത്തിന് വേണ്ട ഗ്ലാസുകള്‍
കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ക്ക് വേണ്ട അസംസ്‌കൃത വസ്തുക്കള്‍, ഭാഗങ്ങള്‍
ബോള്‍ സ്‌ക്രൂ, ലീനിയര്‍ മോഷന്‍ ഗൈഡുകള്‍

chandrika: