X

കുടുംബത്തിലെ 11 പേരുടെ കൂട്ടമരണം; ‘കൂട്ടമോക്ഷപ്രാപ്തി’ക്കായി നടത്തിയ ആത്മഹത്യയെന്ന് പൊലീസ്

ന്യൂഡല്‍ഹി: ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച സംഭവത്തില്‍ പുറമെ നിന്നുള്ളവരുടെ പങ്ക് തള്ളിക്കളഞ്ഞ് പൊലീസ്. കുടുംബം ‘കൂട്ട മോക്ഷപ്രാപ്തിക്കു’ വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇക്കാര്യം ബലപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് അര്‍ധരാത്രി ഒരുക്കം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണിത്.

എന്നാല്‍ വീട്ടിലെ ഗ്രില്ലില്‍ കഴുത്തില്‍ കുരുക്കിട്ടു കിടന്നതിനു പിന്നാലെ കൂടുതല്‍ കരുത്തരായി ‘പുനര്‍ജനിക്കുമെന്നായിരുന്നു’ എല്ലാവരും കരുതിയിരുന്നത്. കുടുംബത്തിലെ തന്നെ ഒരംഗമായ ലളിത് ഭാട്ടിയയാണ് ഇത്തരമൊരു ‘ആചാര’ത്തിനു മേല്‍നോട്ടം വഹിച്ചതെന്നും പൊലീസ് പറയുന്നു.

ജൂണ്‍ 30നു രാവിലെയാണ് ബുറാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണി ദേവി(77), ഇവരുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭുവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്‌നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ ശിവം(12), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു മരിച്ചത്.


മരണത്തില്‍ പുറത്തു നിന്നുള്ളവരുടെ സാന്നിധ്യം പൊലീസ് തള്ളി കളഞ്ഞു. മരണം നടന്ന വീടിന് സമീപത്തെ വീട്ടില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിഗമനം. വീടിനു താഴെയുള്ള ഫര്‍ണിച്ചര്‍ സ്‌റ്റോറില്‍ നിന്ന് രാത്രി പത്തോടെ കുടുംബത്തിലെ ഒരു വനിത മുകളിലെ നിലയിലേക്കു സ്റ്റൂളുകള്‍ കൊണ്ടുവരുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇതിനു പിന്നാലെ പത്തേകാലോടെ, കുടുംബത്തിലെ ഇളയ കുട്ടികള്‍ ധ്രുവും ശിവവും കയറുകളുമായി വരുന്നു. പത്തരയ്ക്കു സമീപത്തെ ഹോട്ടലിലേക്ക് 20 റൊട്ടി വേണമെന്ന ഓര്‍ഡറെത്തി. ഋഷി എന്ന ചെറുപ്പക്കാരന്‍ റൊട്ടി വീട്ടിലെത്തിച്ചു നല്‍കി– അപ്പോള്‍ സമയം 10.45. 10.57ന് നാരായണി ദേവിയുടെ മൂത്തമകന്‍ ഭുവനേഷ് കാവല്‍നായയുമായി മുറ്റത്ത് ഉലാത്താനിറങ്ങി.11.04ന് തിരിച്ചെത്തി. പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍ ഒരാളെ കാണുന്നത് ജൂലൈ ഒന്നിനു പുലര്‍ച്ചെ 5.56നാണ്. പാല്‍വണ്ടിയില്‍ നിന്ന് പാലിറക്കി മടങ്ങുന്ന ദൃശ്യങ്ങളായിരുന്നു അത്. 7.14ന് അയല്‍ക്കാരന്‍ വീട്ടിലേക്കു കയറുന്നു, പൊലീസെത്തുന്നു.

അടുത്തിടെ സാമ്പത്തികമായി ഏറെ പുരോഗതി പ്രാപിച്ചിരുന്നു ഭാട്ടിയ കുടുംബം. ഏറെ നാളായി നടക്കാതിരുന്ന മുപ്പത്തിമൂന്നുകാരിയായ പ്രിയങ്കയുടെ വിവാഹവും അടുത്തിടെയാണു ശരിയായത്. ഇതെല്ലാം ഒരു അസാധാരണ ശക്തി നല്‍കിയതാണെന്നും അതിനുള്ള പ്രത്യുപകാരമായി എല്ലാവരുടെയും ജീവന്‍ നല്‍കണമെന്നുമായിരുന്നു ലളിത് കുടുംബത്തിലെ പത്തു പേരെയും വിശ്വസിപ്പിച്ചിരുന്നത്. കുടുംബത്തിലെ മുതിര്‍ന്ന അംഗം നാരായണി ദേവിയുടെ മകനാണ് ലളിത്. മരിച്ചു പോയ അച്ഛനാണു തനിക്കു നിര്‍ദേശങ്ങള്‍ തരുന്നതെന്നായിരുന്നു ഇയാള്‍ കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്. ആരും മരിക്കില്ലെന്ന് ഇയാള്‍ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു എന്നും ഡയറിയില്‍ പറയുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
11 വര്‍ഷമായി ലളിത് എഴുതിയ 11 ഡയറികളും പൊലീസ് കണ്ടെടുത്തു. ഇതില്‍ ലളിതിനെ കൂടാതെ പ്രിയങ്കയും എഴുതിയിട്ടുണ്ട്. ജൂണ്‍ 30നായിരുന്നു അവസാനമായി എഴുതിയത്. അന്ന് അര്‍ധരാത്രിയാണ് കൂട്ടമരണം സംഭവിച്ചത്. ഭാട്ടിയ കുടുംബത്തിന്റെ ബുറാരിയിലെ വീടിന്റെ മുന്‍വശം കാണാവുന്ന സിസിടിവിയില്‍ നിന്നായിരുന്നു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്. ഡയറിയില്‍ നിന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമായി ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ജൂണ്‍ 30നു രാത്രി സംഭവിച്ച കാര്യങ്ങളില്‍ പൊലീസ് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്.

chandrika: