X

ഗര്‍ഭിണിയായ യുവതി ബസ് കയറി മരിച്ചു

ആലപ്പുഴ: ഗര്‍ഭിണിയായ യുവതി ബസ് കയറി മരിച്ചു. ഭര്‍ത്താവ് നോക്കിനില്‍ക്കെയാണ് യുവതി സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറി മരിച്ചത്. ലേക്‌ഷോര്‍ ആശുപത്രിയിലെ നേഴ്‌സ് കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കല്‍ വീട്ടില്‍ ഷെല്‍മി പൗലോസ് (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ദേശീയപാതയില്‍ ചന്തിരൂര്‍ മേഴ്‌സി സ്‌കൂളിന് മുന്‍പിലായിരുന്നു അപകടം.

ഷെല്‍മി പൗലോസ് ജോലിക്ക് പോകാനായി സ്വകാര്യ ബസില്‍ കയറുമ്പോഴാണ് അപകടം സംഭവിച്ചത്. ബസിന്റെ പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ബസിന്റെ ചവിട്ടുപടി ഭാഗത്ത് നിന്ന് ഇടിയുടെ ആഘാതത്തില്‍ ഷെല്‍മി റോഡരികിലേക്കു തെറിച്ചു വീണു. ഷെല്‍മിയുടെ ശരീരത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു.

ഭര്‍ത്താവ് സിനോജ് ഈ സമയം റോഡിന്റെ എതിര്‍വശത്ത് നില്‍ക്കുകയായിരുന്നു. എരമല്ലൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. ആന്ധ്രയില്‍ നിന്ന് ചെമ്മീന്‍ കയറ്റിവന്ന ലോറിയാണ് ബസിന്റെ പിന്നില്‍ ഇടിച്ചത്. ചന്തിരൂരിലെ വാടക വീട്ടിലായിരുന്നു ഭര്‍ത്താവിനൊപ്പം ഷെല്‍മി താമസിച്ചിരുന്നത്. ആറുവര്‍ഷംമുന്‍പാണ് ഷെല്‍മി ലേക്‌ഷോര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മക്കള്‍: സ്റ്റീവ്, സ്റ്റെഫിന്‍.

 

chandrika: