X

പൗരത്വ പരിശോധന ട്രൈബ്യൂണലില്‍ നിന്ന് മുസ്‌ലിം അഭിഭാഷകരെ ഒഴിവാക്കി അസം സര്‍ക്കാര്‍

ഗുവാഹത്തി: 50 കാരനായ കമാൽ ഹുസൈൻ അഹമ്മദ് നാല് വർഷമായി അസമിലെ ദുബ്രി ജില്ലയിലെ വിദേശ ട്രൈബ്യൂണലിൽ (എഫ്.ടി) അസിസ്റ്റൻറ് ഗവൺമെൻറ് പ്ലീഡറാണ് (എ.ജി.പി). അസം ബോർഡർ പോലീസ് ഓർഗനൈസേഷൻ പൗരത്വം സംശയിക്കപ്പെടുന്നതായി രേഖപ്പെടുത്തിയവരുടേയും എൻ.ആർ.‌സി പട്ടികയിൽ നിന്ന് വിട്ടുപോയവരുടെയും കേസുകൾ അവലോകനം ചെയ്യുന്ന ജുഡീഷ്യൽ ബോഡികളാണ് ട്രൈബ്യൂണലുകൾ.

ഓരോ ട്രൈബ്യൂണലിനും ഒരു എ.ജി.പിയെ വീതമാണ് നിയമിക്കുക. സെപ്റ്റംബർ എട്ട് ചൊവ്വാഴ്ച ദുബ്രിയിലെ എഫ്.ടികളുടെ സേവനത്തിൽ നിന്ന് നീക്കം ചെയ്ത ഏഴ് മുസ്ലിം എ.ജി.പികളിൽ അഹമ്മദും ഉൾപ്പെടുന്നു. നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് നിലവിൽ ഉയരുന്നത്. ‘ഇത് വ്യക്തമായ വിവേചനമാണ്. മതത്തിെൻറ അടിസ്ഥാനത്തിലാണ് ഇത് ചെയ്തിട്ടുള്ളത്,’-ഹുസൈൻ അഹമ്മദ് പറയുന്നു. ‘ഒരു വിശദീകരണവും നൽകാതെ ഡെപ്യൂട്ടി കമ്മീഷണർക്ക് ഞങ്ങളുടെ സേവനങ്ങൾ അവസാനിപ്പിക്കുന്നതിന് പേരുകൾ ശുപാർശ ചെയ്യാൻ കഴിയില്ല. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് അഭിപ്രായം തേടുന്നത് ആഭ്യന്തര സെക്രട്ടറിയോ ഗോഹത്തി ഹൈക്കോടതിയോ ആണ്’.-അദ്ദേഹം കൂട്ടിച്ചേർത്തു.

2016 മാർച്ച് മുതൽ ദുബ്രിയിലെ എഫ് ടി നമ്പർ രണ്ടിൽ സേവനമനുഷ്ഠിക്കുന്നയാളാണ് അഹമ്മദ്. സംസ്ഥാന ജോയിൻറ് സെക്രട്ടറി ഒപ്പിട്ട ഉത്തരവിൽ അമീനുൽ ഇസ്ലാം, കമാൽ ഹുസൈൻ അഹമ്മദ്, റബീഅൽ ഹഖ് മണ്ഡൽ, അഫ്താബുദ്ദീൻ അഹമ്മദ്, സഹാബുൽ അഹമ്മദ്, മൊതീഉറഹ്മാൻ എന്നിവരെയാണ് നീക്കം ചെയ്തിരിക്കുന്നത്. ഇവർക്ക് പകരം റിതുപർണ ഗുഹ, ഗോകുൽ ചന്ദ്ര കർമ്മകർ, ആദിർ ചന്ദ്ര റോയ്, അനിന്ദ പോൾ, ശങ്കർ പ്രസാദ് ചക്രബർത്തി, ആനന്ദ കുമാർ റായ്, സംഗീത കൊയിരി എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.

അസമിൽ നിലവിൽ 100 എഫ്.ടികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ നിരവധി മുസ്ലിം എ.ജി.പികളും സേവനമനുഷ്ഠിക്കുന്നുണ്ട്. ദുബ്രി ജില്ലയെക്കുറിച്ചുള്ള തീരുമാനം എന്തുകൊണ്ടെന്ന് ചോദ്യത്തിന് അസം ചീഫ് സെക്രട്ടറി കുമാർ സഞ്ജയ് കൃഷ്ണ പറഞ്ഞത് ‘ഇത് സാധാരണ സർക്കാർ വിജ്ഞാപനം’മാത്രമാണ് എന്നാണ്. പുറത്താക്കപ്പെട്ട മറ്റ് അഭിഭാഷകരും തീരുമാനത്തെ ചോദ്യം ചെയ്തു.

‘കഴിഞ്ഞ വർഷം എെൻറ പ്രകടന റിപ്പോർട്ട് നന്നായിരുന്നു. എന്നാൽ അവർ ഒരു റിപ്പോർട്ടിനും കാത്തുനിൽക്കാതെ ഞങ്ങളെ പുറത്താക്കുകയായിരുന്നു. ഒമ്പതാം നമ്പർ എഫ്‌.ടി കോടതിയിൽ എ.ജി.പിയായിരുന്ന 45 കാരനായ സഹാബുൽ അഹമ്മദ് പറയുന്നു. അതേസമയം എൻ.‌ആർ.‌സി കേസിൽ സുപ്രീം കോടതിയിലെ ഹരജിക്കാരനായ അഭിജിത് ശർമ തീരുമാനത്തെ സ്വാഗതം ചെയ്തു.

web desk 1: