X

സിപിഎമ്മിന് രാഹുല്‍ ഗാന്ധിയോടുള്ള രോഷത്തിന് കാരണം ബിജെപിയുമായുള്ള ബന്ധം തുറന്നുകാട്ടിയത്: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി.എമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ രാഹുല്‍ ഗാന്ധി തുറന്നു കാട്ടിയതിലുള്ള രോഷമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ നിഴലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിനെതിരെ തരം താണഭഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറപ്പെടുവിച്ചത്. വന്‍കോളിളക്കം സൃഷ്ടിച്ച ലാവ്ലിന്‍ അഴിമതിക്കേസില്‍ കേസില്‍ പ്രതിയായിരുന്ന പിണറായി വിജയനെ മുഖ്യമന്ത്രിക്കസേരയിലിരുത്തിക്കൊണ്ടാണ് രാഹുല്‍ഗാന്ധിയെപ്പറ്റി സിപിഎം പറയുന്നത്. ലാവ്ലിന്‍ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. അത് സുപ്രീംകോടതിയില്‍ പരിഗണനയിലാണ്. ഇരുപത്തിഏഴാം തവണയാണ് സി.ബി.ഐയുടെ ആവശ്യപ്രകാരം ആ കേസ് സുപ്രീം കോടതി മാറ്റി വയ്ക്കുന്നത്. ഇത് ബിജെപിയുമായുള്ള സിപിഎമ്മിന്റെ ഒത്തു കളി അല്ലെങ്കില്‍ മറ്റെന്തുകൊണ്ടാണ്?. ചെന്നിത്തല ചോദിച്ചു.

രാജ്യത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് അമിത ഉത്സാഹം കാട്ടുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന രാജ്യദ്രോഹപരമായ സ്വര്‍ണ്ണക്കടത്തിലെ അന്വേഷണം എന്തു കൊണ്ടാണ് മന്ദഗതിയിലാക്കിയിരിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. അതിനെന്താണ് തെറ്റ്? അത് ഒരു വസ്തുതയല്ലേ? രാജ്യത്തെ തന്നെ ഞെട്ടിച്ച കേസായിട്ടും സ്വര്‍ണ്ണക്കടത്തു കേസില്‍ ഇപ്പോള്‍ അന്വേഷണമെന്തെങ്കിലും നടക്കുന്നുണ്ടോ? എന്തു കൊണ്ടാണ് പെട്ടെന്നൊരു ദിവസം അന്വേഷണം മന്ദഗതിയിലായത്? ഈ മെല്ലപ്പോക്കിന് കാരണം എല്ലാവര്‍ക്കുമറിയാമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയിട്ടുള്ള കള്ളക്കൂട്ടു കെട്ട് തുറന്നു പറയുമ്പോള്‍ സിപിഎമ്മിന് രോഷമുണ്ടാകുന്നത് സ്വാഭാവികമാണ്.

രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ട്രാക്ടര്‍ റാലിയെ വിമര്‍ശിക്കുമ്പോള്‍ ബിജെപിക്കും സിപിഎമ്മിനും ഒരേ ഭാഷ വന്നത് അവരുടെ പുതിയ കൂട്ടു കെട്ടിന്റെ ഫലമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

web desk 3: