X

പിണറായി ലണ്ടനില്‍ പോകുന്നത് കേരളത്തെ പണയപ്പെടുത്താന്‍

ഫിര്‍ദൗസ് കായല്‍പ്പുറം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും മുള്‍മുനയില്‍ നിര്‍ത്തുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധപ്പെട്ട് വീണ്ടുമൊരു അഴിമതിക്ക് കളമൊരുങ്ങുന്നതായി രേഖകളുടെ പിന്‍ബലത്തോടെ അദ്ദേഹം തുറന്നടിക്കുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ കിഫ്ബി മസാല ബോണ്ടിന്റെ ഉള്ളുകളികളെ കുറിച്ചാണ് ചെന്നിത്തല സംസാരിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് താങ്കള്‍ സര്‍ക്കാരിനെതിരെ ആക്ഷേപം ഉന്നയിക്കുന്നു. എന്താണ് യാഥാര്‍ത്ഥ്യം?
. കിഫ്ബിയുടെ മസാല ബോണ്ട് വാങ്ങിയത് സി.പി.എമ്മുമായി നേരത്തെ ബന്ധമുള്ള എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധമുള്ള ഏജന്‍സിയാണെന്നുള്ള സത്യം പുറത്തായതോടെ കള്ളത്തിന് മുകളില്‍ കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ശമിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതിനെ ന്യായീകരിക്കുകയും ചെയ്യുന്നു.ഞാന്‍ ഈ ആരോപണം ഉന്നയിച്ചപ്പോള്‍ സി.ഡി.പി.ക്യുവിന് എസ്.എന്‍.സി ലാവ്‌ലിനുമായി ഒരു ബന്ധവുമില്ലെന്നാണ് തോമസ് ഐസക്കും കോടിയേരിയും പറഞ്ഞത്. പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഐസക് പറഞ്ഞത് കമ്പനിക്ക് ലാവ്‌ലിനുമായി ചെറിയ ബന്ധമുണ്ടെന്നാണ്. അതേസമയം കെ.എം എബ്രഹാം ഈ ബന്ധം സമ്മതിച്ചു. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് നേരീയ ബന്ധമുണ്ടെന്നാണ്.

സി.ഡി.പി.ക്യുവിന് ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധമുണ്ടെങ്കില്‍ എന്താണ് കുഴപ്പമെന്നും അവിടെ നിക്ഷേപിച്ചാല്‍ എന്താണ് സംഭവിക്കുകയെന്നുമാണ് മുഖ്യമന്ത്രി ചോദിക്കുന്നത്?
. എന്തിനാണ് ഈ ഇടപാടുകള്‍ സര്‍ക്കാര്‍ രഹസ്യമാക്കി വെച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കാനഡയില്‍ നിന്നെത്തിയ നാലംഗ സംഘം മാര്‍ച്ച് മാസം 23 മുതല്‍ 27 വരെ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഇവര്‍ താജ് വിവാന്ത ഹോട്ടലിലാണ് താമസിച്ചത്. ഇവര്‍ മുഖ്യമന്ത്രിയുമായോ ധനമന്ത്രിയുമായോ ചര്‍ച്ച നടത്തിയോ? എങ്കില്‍ എന്തായിരുന്നു ചര്‍ച്ച ചെയ്തത്? തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവിടണം. ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ ഏറിസ് സീഗല്‍ ലാവ്‌ലിന്‍ ഡയറക്ടറാണ് എന്നത് സര്‍ക്കാരിന്റെ ഇതുവരെയുള്ള എല്ലാ വാദത്തെയും പൊളിക്കുന്നു. ഏറീസ് സീഗല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം എന്നിവരുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയതിന് തെളിവുണ്ട്. സി.ഡി.പി.ക്യുവുമായാണ് ഇടപാടെങ്കില്‍ ലാവ്‌ലിന്‍ കമ്പനിയുടെ ഡയറക്ടര്‍ എന്തിനാണ് ചര്‍ച്ചക്ക് എത്തുന്നത് എന്നാണ് എന്റെ ചോദ്യം. മസാല ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പ്രതിപക്ഷത്തെ കാണിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പ്രഖ്യാപിക്കാന്‍ തയാറാണോ എന്നും ഞാന്‍ മുഖ്യമന്ത്രിയോട് ചോദിക്കുന്നു.

പറഞ്ഞുവരുന്നത് ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നും രഹസ്യ ഇടപാടുകള്‍ നടക്കുന്നെന്നുമാണോ? എങ്കില്‍ എന്താണ് തെളിവ്?
. വ്യക്തമായ വിവരങ്ങള്‍ എന്റെ കൈവശമുണ്ട്. അത് ഞാന്‍ സമയമാകുമ്പോള്‍ പുറത്തുവിടും. ലാവ്‌ലിന്‍ കമ്പനി കേരളത്തിലെ പ്രമാദമായൊരു അഴിമതി കേസില്‍ പ്രതിസ്ഥാനത്താണ്. പിണറായി വിജയനും ഈ കേസില്‍ പ്രതിയാണ്. കേസിപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. കൂട്ടുപ്രതികള്‍ തമ്മില്‍ നടന്ന ഇടപാടാണോ ഇവിടെ നടന്നതെന്ന് സി.പി.എം വെളിപ്പെടുത്തണം. ലാവ്‌ലിന്‍ എന്ന് ഒരു പ്രാവശ്യമെങ്കിലും പറഞ്ഞില്ലെങ്കില്‍ ചെന്നിത്തലക്ക് ഉറക്കം വരില്ലെന്നാണ് കോടിയേരി പറഞ്ഞത്. സൂക്കേട് ആര്‍ക്കാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവരികയാണ്. ലാവ്‌ലിന്‍ രുചി എന്തുകൊണ്ടാണ് സി.പി.എമ്മിന്റെ നാവില്‍ നിന്ന് മാഞ്ഞുപോകാത്തതെന്ന് വ്യക്തമാവുകയാണ്.

മസാല ബോണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ തന്നെ ചില നിബന്ധനകളുള്ളപ്പോള്‍ എങ്ങനെയാണിത് അഴിമതിയാകുന്നത് എന്ന ചോദ്യം സ്വാഭാവികമായി ഉയര്‍ന്നുവരുന്നുണ്ട്?

. മസാല ബോണ്ടിന് മാനദണ്ഡങ്ങളുണ്ട്. പക്ഷേ, നമ്മുടെ ബോണ്ട് ഏത്ര പലിശക്ക് വില്‍ക്കണം എന്ന് തീരുമാനിക്കാന്‍ നമുക്ക് അവകാശമില്ലേ?. ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ ആദ്യമായി എത്തിയ ഇന്ത്യന്‍ ഭരണാധികാരി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 2015ല്‍ ലണ്ടന്‍ ഡൗണിംഗ് സ്ട്രീറ്റ് പ്രസംഗത്തിലാണ് മോദി ഇന്ത്യയും മസാല ബോണ്ട് ഇറക്കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ റയില്‍വെയില്‍ പൂര്‍ണമായും എഫ്.ഡി.ഐ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച ചടങ്ങിലാണ് മസാല ബോണ്ട് ഇറക്കുമെന്ന് പ്രഖ്യാപിച്ചത്. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമുറൂണ്‍ ഇതിനെ ശ്ലാഘിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യമേഖലക്ക് തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായാണ് മസാലബോണ്ട് ഇറക്കുമെന്ന്് മോദി പ്രഖ്യാപിച്ചത്. ഇതനുസരിച്ചാണ് 16 ഓളം മസാല ബോണ്ട് ഇറക്കിയത്. എന്നാല്‍ അതെല്ലാം 4 മുതല്‍ 8.25 ശതമാനം വരെ പലിശക്കായിരുന്നു. 6.8 ശതമാനം പലിശക്കാണ് എച്ച്.ഡി.എഫ്.സി മസാലബോണ്ടിറക്കിയത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2017ല്‍ 7.3 ശതമാനം പലിശക്കും മസാല ബോണ്ടിറക്കി. എന്‍.ടി.പി.സി 7.4 ശതമാനത്തിനും ഐ.ആര്‍.ഇ.ഡി.എ 7.12 ശതമാനത്തിനുമാണ് ലണ്ടന്‍ സ്റ്റോക്ക് അക്‌സേഞ്ചില്‍ മസാല ബോണ്ടിറക്കിയത്.
എന്നാല്‍ ദേശീയമായും അന്തര്‍ദേശീയമായും നോക്കുമ്പോള്‍ മസാല ബോണ്ടുകളില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ പലിശ നിരക്കാണ് കിഫ്ബി നല്‍കുന്നത്. 9.72 ശതമാനം. അന്താരാഷ്ട്ര ഫിനാന്‍സ് കോര്‍പറേഷന്‍ പോലും 4.5 ശതമാനം മാത്രം പലിശ നിരക്കിലാണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ മസാല ബോണ്ടിറക്കിയത്.

ഉയര്‍ന്ന പലിശ നിരക്ക് കാരണം കേരളത്തിനുണ്ടാകുന്ന നഷ്ടം വിശദമാക്കാമോ?
. കേരളത്തിലെ ബാങ്ക് പലിശ പോലും 5.7 ശതമാനം മാത്രമേയുള്ളൂ. 9.72 ശതമാനം പലിശയാകുമ്പോള്‍, സാമ്പത്തികമായി വളരെയധികം പ്രതിസന്ധി അനുഭവിക്കുന്ന സംസ്ഥാനമായ നമ്മള്‍ പ്രതിവര്‍ഷം 209 കോടി പലിശയായി നല്‍കണം. ഇത് 25 വര്‍ഷമാകുമ്പോള്‍ 5224.50 കോടിയാകും. അതായത് 2150 കോടി കടമെടുക്കുമ്പോള്‍ 7374.50 കോടി തിരികെ നല്‍കേണ്ടിവരും. ഇത് ഭീമമായ നഷ്ടമാണ്. കൊള്ളയാണ്. ഇതാണ് ഞാന്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്രയധികം നഷ്ടം വരുന്ന ഒരിടപാട് ആര്‍ക്കുവേണ്ടിയാണ്. കൊച്ചി മെട്രോക്ക് ഫ്രഞ്ച് കമ്പനിയായ എ.എഡി.എഫ് 1.35 ശതമാനം പലിശക്കാണ് 1350 കോടി നല്‍കിയത്. അതും 25 വര്‍ഷത്തേക്കാണ്. ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം കിട്ടിയത് നോബല്‍ സമ്മാനം കിട്ടിയതിന് തുല്യമായി ചിലര്‍ പ്രചരിപ്പിക്കുന്നു. പിണറായി ലണ്ടനില്‍ പോകുന്നത് കേരളത്തെ പണയപ്പെടുത്താനാണ്.

പ്രതിപക്ഷ നേതാവ് വികസന വിരുദ്ധനായതുകൊണ്ട് മസാലബോണ്ടിനെതിരെ രംഗത്ത് വന്നതെന്നാണ് മുഖ്യമന്ത്രിയും സി.പി.എമ്മും പറയുന്നത്?
. ഞാന്‍ പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവിന്റെ കടമയാണ് ചെയ്യുന്നത്. അഴിമതി കണ്ടാല്‍ ഇന്നുമാത്രമല്ല, നാളെയും അതിനെതിരെ പറയും. ആരാണ് വികസനവിരുദ്ധരെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സമരം ചെയ്തവര്‍ ആരാണ്, ഗെയ്ല്‍ പൈപ്പ് ലൈന് എതിരെ സമരം ചെയ്തവര്‍ ആരാണ് ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ലോക ബാങ്ക്, എ.ഡി.ബി തുടങ്ങിയവക്കെതിരെ ഘോരഘോരം പ്രസംഗിച്ചവരാണ് ഇടതുമുന്നണിക്കാര്‍. എ.ഡി.ബിക്കാരുടെ തലയില്‍ കരിയോയില്‍ പോലും ഒഴിച്ചവരാണ്. അതേസമയം അവര്‍ നല്‍കുന്ന വായ്പയാകട്ടെ നാലു ശതമാനത്തില്‍ താഴെയാണ്. ലോക ബാങ്ക് 2.5 ശതമാനം പലിശക്കാണ് ബംഗ്ലാദേശിന് ഇപ്പോള്‍ കടം നല്‍കിയത്. എ.ഡി.ബിയെയും ലോക ബാങ്കിനെയും ആഗോള ഭീകരന്‍മാരെന്ന് പറഞ്ഞ് ഓടിച്ചവര്‍ ഇപ്പോള്‍ അതിനേക്കാള്‍ വലിയ പലിശക്കാണ് കടമെടുക്കുന്നുത്. യഥാര്‍ത്ഥത്തില്‍ സി.പി.എം സര്‍ക്കാരും പിണറായിയും ബി.ജെ.പിയുടെയും മോദിയുടെയും സാമ്പത്തിക നയത്തെ വാരിപ്പുണരുകയാണ്. രാജ്യത്തെ ബി.ജെ.പി സംസ്ഥാനങ്ങള്‍ പോലും മസാല ബോണ്ടുകള്‍ ഇറക്കാന്‍ മടിച്ചുനില്‍ക്കുമ്പോഴാണ് കേരളത്തിലെ സി.പി.എം സര്‍ക്കാര്‍ മോദിയുടെ വഴി തെരഞ്ഞെടുത്തത്.

മറ്റൊരു വിഷയം, പ്രളയം മനുഷ്യ സൃഷ്ടിയെന്ന് വാദിക്കുന്നവര്‍ മാനസിക രോഗികളെന്നാണ് മുഖ്യമന്ത്രി പറയുന്നത്?
. സത്യം കണ്ടെത്തുകയും പറയുകയും ചെയ്യുന്നവരെയെല്ലാം പിണറായി മാനസിക രോഗികളായി ചിത്രീകരിക്കുന്നുണ്ട്. ഡാമുകള്‍ കൈകാര്യം ചെയ്തതിലെ പിഴവാണ് പ്രളയത്തിന് കാരണമെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ യു.എന്‍ സംഘം മുതല്‍ എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ഇവര്‍ക്കെല്ലാം മാനസിക വിഭ്രാന്തിയുണ്ടോ? പിണറായി ഇങ്ങനെയൊക്കെ പറയുന്നത് കുറ്റബോധം കൊണ്ടാണ്. ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം തനിക്കുമുണ്ടെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞു. 480 പേരുടെ മരണത്തിന് ഉത്തരം പറയേണ്ടിവരുമെന്നതിലെ കുറ്റബോധം കാരണമാണ് അദ്ദേഹം ഇത് പറയുന്നത്. പ്രളയം കഴിഞ്ഞിട്ട് ഏഴു മാസത്തോളമായി ഇപ്പോഴും നവകേരള സൃഷ്ടിയുടെ ചര്‍ച്ച മാത്രമാണ് നടക്കുന്നത്. ആര്‍ക്കും നഷ്ടപരിഹാരം പോലും നല്‍കിയിട്ടില്ല. ഒരു വശത്ത് സര്‍ക്കാര്‍ വക ചര്‍ച്ചകളും മറുഭാഗത്ത് കര്‍ഷക ആത്മഹത്യകളുമാണ് ഇപ്പോള്‍ നടക്കുന്നത്.

web desk 1: