X

പട്ടേലിന്റെ വെളിപ്പെടുത്തല്‍ ബി.ജെ.പിയുടെ തനിനിറം പുറത്ത് കൊണ്ടുവന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരുന്നതിന് ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദ്ദിക് പട്ടേലിന്റെ അടുത്ത അനുയായി നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തല്‍ ബി.ജെ.പിയുടെ തനിനിറം പുറത്ത് കൊണ്ടുവന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പണം കൊടുത്ത് ആളുകളെ പാട്ടിലാക്കുകയും വോട്ട് കച്ചവടം നടത്തുകയും ചെയ്യുന്ന പാര്‍ട്ടിയാണെന്ന് തങ്ങളെന്ന് ബി.ജെ.പി ഈ നീക്കത്തിലൂടെ തെളിയിച്ചു.
കാഷ്‌ലെസ് ഇന്ത്യയാണ് തങ്ങള്‍ വിഭാവനം ചെയ്യുന്നതെന്നു പറഞ്ഞ് നോട്ടു നിരോധനം അടിച്ചേല്‍പ്പിക്കുകയും, പിന്നീട് തങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ചാക്കുകണക്കിന് പണം നല്‍കുകയും ചെയ്യുന്ന രാഷ്ട്രീയ കാപട്യമാണ് ബി.ജെ.പി കാണിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാ കളങ്കമായി ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടി മാറിയിരിക്കുന്നു. രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാനും തങ്ങള്‍ക്കൊപ്പമെത്തിക്കാനും വന്‍ തോതില്‍ ബി.ജെ.പി പണം ഒഴുക്കുന്നുണ്ട്. ആയിരക്കണക്കിന് കോടിരൂപ അനധികൃതമായി ബി.ജെ.പി നേതാക്കള്‍ കൈവശം വച്ചിരിക്കുന്നുവെന്ന വാര്‍ത്തകള്‍ നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തലിലൂടെ സാധൂകരിക്കപ്പെടുകയാണ്.
നോട്ടു നിരോധനം മൂലം രാജ്യത്തെ ദശലക്ഷക്കണക്കിന് സാധാരണ ജനങ്ങള്‍ വലയുമ്പോള്‍ പാര്‍ട്ടിയിലേക്ക് ആളെകൂട്ടാന്‍ കോടികള്‍ കുത്തിയൊഴുക്കുകയാണ്. ബി.ജെ.പി നേതാക്കള്‍ കൈവശം വച്ചിരിക്കുന്ന അനധികൃത പണത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റും ഐ.ബിയും അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

chandrika: