X

ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌ക്കരിക്കേണ്ടിവരും – കെ.എച്ച്.ആര്‍.എ

കൊച്ചി: ചിക്കന്റെ വില ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നത് തുടര്‍ന്നാല്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍. കൊവിഡിനെ തുടര്‍ന്ന് തകര്‍ച്ചയിലായ ഹോട്ടലുകളില്‍ ഡൈനിംഗ് അനുവദിച്ചതിനെ തുടര്‍ന്ന് വ്യാപാരം പതിയെ സാധാരണനിലയിലേക്ക് വന്നുതുടങ്ങുമ്പോഴാണ് ഇരുട്ടടിയായി ചിക്കന് വിലവര്‍ദ്ധിക്കുന്നത്.

ചിക്കനോടൊപ്പം തന്നെ സവാളയടക്കമുള്ള അവശ്യസാധനങ്ങള്‍ക്കും, പാചകവാതകത്തിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും ഹോട്ടല്‍ മേഖലയ്ക്ക് തിരിച്ചടിയാണ്. സംസ്ഥാനത്തെ ചിക്കന്‍ വിപണി നിയന്ത്രിക്കുന്ന അന്യസംസ്ഥാന ലോബിയുടെ ലാഭക്കൊതിയാണ് ചിക്കന്റെ വിലവര്‍ദ്ധനവിന് കാരണം. സംസ്ഥാനത്ത് കൃത്രിമ ക്ഷാമമുണ്ടാക്കി ചിക്കന് വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനിടെ ഇരട്ടിയോളം വില വര്‍ദ്ധിച്ചു. കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഹോട്ടല്‍ മേഖലയ്ക്ക് ചിക്കനടക്കമുള്ള അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് കാരണം ഹോട്ടലുകള്‍ അടച്ചിടുകയോ, വിഭവങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കേണ്ടിവരുകയോ ചെയ്യും. അടിക്കടിയുള്ള ചിക്കന്റെയും അവശ്യസാധനങ്ങളുടേയും വില വര്‍ദ്ധനവ് തടയാന്‍ സര്‍ക്കാര്‍ വിപണിയിലിടപെടണമെന്നും, തദ്ദേശ ചിക്കന്‍ ഫാമുകളില്‍നിന്നുള്ള കോഴിയിറച്ചി കൂടുതല്‍ വിപണിയിലെത്തിച്ച് ചിക്കന്റെ വിലവര്‍ദ്ധനവ് പിടിച്ചുനിര്‍ത്തണമെന്നും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.

 

 

 

web desk 3: