X
    Categories: indiaNews

ക്രിസ്മസ്-ന്യൂ ഇയര്‍; ആഭ്യന്തര യാത്രക്കാരെ കൊള്ളയടിക്കാന്‍ വിമാന കമ്പനികള്‍

കോഴിക്കോട്: സീസണ്‍ മുതലെടുത്ത് കൊള്ള നിരക്കുമായി പതിവുപോലെ വീണ്ടും വിമാനക്കമ്പനികള്‍. ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്കാലത്താണ് അന്തര്‍ സംസ്ഥാന യാത്രാ നിരക്ക് കുത്തനെ കൂട്ടി ആകാശകൊള്ളക്ക് തുനിയുന്നത്. ദീര്‍ഘദൂര ബസ്സ് സര്‍വ്വീസ് ഉടമകളും തീവെട്ടി നിരക്കുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള നിരക്കിന്റെ ഇരട്ടിയും മൂന്നിരട്ടിയുമാണ് ഇവര്‍ മുന്നോട്ടു വെക്കുന്നത്.

ആഭ്യന്തര യാത്രയില്‍ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതാണ് വിമാന കമ്പനികളുടെ ഈ പോക്കറ്റടി. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ്ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 7308 രൂപയാണെങ്കില്‍ ക്രിസ്മസിന് തലേന്ന് ഇരട്ടിയാക്കി ഇത് 16438 രൂപയാണ്. ചെലവ് താങ്ങാനാവാതെ ആകാശ യാത്ര വേണ്ടെന്ന് വച്ച് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ആശ്രയിയിക്കാന്‍ തീരുമാനിച്ചാലും രക്ഷയില്ല.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്ക് സ്വകാര്യ ബസുകളെല്ലാം അവധിക്കാലത്ത് ഈടാക്കുന്നത് ഭീമമായ തുകയാണ്. സാധാരണ ദിവസങ്ങളില്‍ 800 രൂപ മുതല്‍ 2000 രൂപ വരെ ഈടാക്കുന്ന വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ അടുത്ത മാസം ആദ്യം തന്നെ മൂവ്വായിരം മുതല്‍ നാലായിരം രൂപവരെയായി വര്‍ധിക്കുമെന്നാണ് സൂചന.

ക്രിസ്മസ് അവധിക്കാലമാവുന്നതോടെ ഇത് പിന്നേയും വര്‍ദ്ധിപ്പിക്കും.ഈ കൊള്ളക്ക് വേണ്ടി പല സ്വകാര്യ ബസുകളിലും അവധിക്കാലത്തെ ടിക്കറ്റ് ഇപ്പോള്‍ ബുക്കു ചെയ്യാന്‍ കഴിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും ജോലി ചെയ്യുന്നവരുമടക്കമുള്ള ആയിരങ്ങളാണ് ഈ കൊള്ളക്ക് ഇരകളാവുന്നത്. ഇത് ഈ അവധിക്കാലത്തെ മാത്രം പ്രശ്‌നമല്ല.എല്ലാ അവധിക്കാലവും വിമാനകമ്പനികള്‍ക്കും സ്വകാര്യ ബസുടമകള്‍ക്കും കൊയ്ത്താവുമ്പോള്‍ തീവണ്ടികളില്‍ ഇപ്പോള്‍ തന്നെ റിസര്‍വേഷന്‍ ഏതാണ്ട് തീര്‍ന്നു തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര പൊതു ഗതാഗത രംഗത്ത് ഇടപെടാത്ത സര്‍ക്കാര്‍ നടപടികളാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്.

web desk 3: