X

മരിച്ചാല്‍ പുനര്‍ജീവിപ്പിക്കുമെന്ന് അവകാശവാദം; വയോധികയെ അടിച്ചുകൊന്ന് അറുപതുകാരന്‍

രാജസ്ഥാനില്‍ 85കാരിയെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വയോധികയെ ക്രൂരമായി മര്‍ദിച്ചുകൊന്ന കേസിലാണ് മുഖ്യപ്രതിയായ പ്രതാപ് സിങ്ങി(60)നെ പൊലീസ് പിടികൂടിയത്. ഇയാള്‍ വയോധികയെ ആക്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

ഉദയ്പുരിലെ ഗോഗുണ്ട മേഖലയിലെ ഉള്‍പ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രദേശവാസിയായ കല്‍ക്കി ബായ് ഗമേതി എന്ന 85കാരിയാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന പ്രതാപ് സിങ് 85കാരിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും അടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരാണ് കൃത്യം മൊബൈലില്‍ പകര്‍ത്തിയത്. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ഇവരടക്കം സംഭവവുമായി ബന്ധപ്പെട്ട് ആകെ 4 പേരെയാണ് പിടികൂടിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.

മദ്യപിച്ചതിനാല്‍ വിഭ്രാന്തിയിലായിരുന്ന പ്രതാപ് സിങ് വയോധികയെ തടഞ്ഞുനിര്‍ത്തിയാണ് മര്‍ദിച്ചത്. സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ഇയാളെ തടയാന്‍ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ ഇയാള്‍ വയോധികയെ കുട കൊണ്ട് അടിക്കുകയായിരുന്നു.

മദ്യലഹരിയിലായിരുന്ന പ്രതി, താന്‍ പരമശിവന്റെ അവതാരമാണെന്ന് പറഞ്ഞാണ് സ്ത്രീയെ ആക്രമിച്ചതെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നത്. താന്‍ പരമശിവന്റെ അവതാരമാണെന്ന് കരുതിയ പ്രതി, സ്ത്രീയെ കൊലപ്പെടുത്തിയശേഷം പുനര്‍ജീവിപ്പിക്കാമെന്നും വിശ്വസിച്ചിരുന്നു. താന്‍ പരമശിവന്റെ ഭക്തനാണെന്നും അദ്ദേഹമാണ് തന്നെ അയച്ചിരിക്കുന്നതെന്നുമാണ് പ്രതി വയോധികയോട് ആദ്യം പറഞ്ഞത്. പിന്നാലെ ‘നിങ്ങള്‍ ഒരു റാണി’യാണെന്ന് പറഞ്ഞ് 85കാരിയെ മര്‍ദിച്ചു. അടിയേറ്റ് നിലത്തുവീണ സ്ത്രീയെ ഇയാള്‍ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കുട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അതിനിടെ, ദുര്‍മന്ത്രവാദത്തിന്റെ പേരിലാണ് പ്രതാപ് സിങ് വയോധികയെ കൊലപ്പെടുത്തിയെന്ന പ്രചാരണം പോലീസ് നിഷേധിച്ചു. അത്തരം പ്രചാരണങ്ങള്‍ ശരിയല്ലെന്നും വിഭ്രാന്തിയിലാണ് പ്രതി കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു.

webdesk13: