X

ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിന് ശേഷം സംഘര്‍ഷം; 129 പേര്‍ കൊല്ലപ്പെട്ടു

ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനു ശേഷം കാണികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 129 പേര്‍ കൊല്ലപ്പെട്ടു. 200ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഈസ്റ്റ് ജാവ പ്രവിശ്യയിലെ സ്‌റ്റേഡിയത്തിലാണ് അപകടമുണ്ടായത്.

ഇന്തോനേഷ്യന്‍ ലീഗ് സോക്കറിലെ അരേമ എഫ് സിയും പെര്‍സേബയ എഫ് സിയും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്. മത്സരത്തില്‍ പെര്‍സെബയ 3-2ന് വിജയിച്ചിരുന്നു. പിന്നാലെയാണ് തോറ്റ ടീമിന്റെ ആരാധകര്‍ ഇരച്ചു കയറി ആക്രമണം അഴിച്ചുവിട്ടത്. ഇതോടെ ഇരുടീമിന്റെയും  ആരാധകരും രംഗത്തിറങ്ങി.

അക്രമികളെ തുരത്താന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പൊലീസ് നടപടിയെ തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ ആളുകള്‍ കൂട്ടമായി ഓടിയിരുന്നു. ഇതിനിടെ വീണുപോയവര്‍ ചവിട്ടേറ്റാണ് മരിച്ചത്. കൂടുതല്‍ പേരും ഇങ്ങനെയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് അടുത്താഴ്ച നടക്കേണ്ടിയിരുന്ന എല്ലാ ലീഗ് മത്സരങ്ങളും നിര്‍ത്തിവച്ചതായും വിശദമായ അന്വേഷണം ആരംഭിച്ചതായും ഇന്തോനേഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

web desk 3: