X
    Categories: indiaNews

വര്‍ഗീയം കര്‍ണാടകം

ശരീഫ് കരിപ്പൊടി

കര്‍ണാടകയില്‍ അടിക്കടി വര്‍ധിക്കുന്ന വര്‍ഗീയ വിദ്വേഷവും ഹിന്ദുത്വ ഗ്രൂപ്പുകളുടെ അക്രമണവും കാരണം സംസ്ഥാനം വിടാനൊരുങ്ങി ഐ.ടി കമ്പനികള്‍. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ടി കമ്പനികളാണ് കൂട്ടത്തോടെ കൂടുമാറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. തമിഴ്‌നാട്ടിലേക്ക് ബിസിനസ് മാറ്റാനാണ് കമ്പനികള്‍ ഒരുങ്ങുന്നതെന്നാണ് വിവരം.

ഹിജാബ് നിരോധനം, ഹലാല്‍ മാംസത്തെ കുറിച്ചുള്ള വിവാദം, ബഹിഷ്‌കരണം എന്നിങ്ങനെ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കുന്ന നിരവധി പ്രചാരണങ്ങളുടെ പ്രഭവ കേന്ദ്രമായി കര്‍ണാടക മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐ.ടി കമ്പനികള്‍ തങ്ങളുടെ ബിസിനസുകള്‍ കര്‍ണാടകയില്‍ നിന്നും പിന്‍വലിക്കാന്‍ പദ്ധതിയിടുന്നത്. കുറച്ചു വര്‍ഷങ്ങളായി കര്‍ണാടക സംസ്ഥാന വര്‍ഗീയ വിദ്വേഷവും തീവ്ര ഹൈന്ദവ അക്രമങ്ങളും കൊണ്ട് ശ്വാസംമുട്ടുകയാണ്. കലാപകലുഷിതമായ സാഹചര്യത്തില്‍ വിദേശ നിക്ഷേപങ്ങള്‍ വരാതിരിക്കാനും കമ്പനികള്‍ ആകര്‍ഷിക്കപ്പെടാതിരിക്കാനും കാരണമാകുന്നുവെന്നാണ് പറയപ്പെടുന്നത്. കര്‍ണാടക ക്ഷേത്രത്തിലെ മേളകളില്‍ നിന്നും ഉത്സവങ്ങളില്‍ നിന്നും മുസ്‌ലിം വിഭാഗത്തെ ബഹിഷ്‌കരിക്കല്‍, ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, മിശ്രവിശ്വാസികളായ ദമ്പതികള്‍ക്ക് നേരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ അക്രമണം എന്നിവയൊക്കെയും കമ്പനികളുടെ പിന്‍വലിയാനുള്ള തീരുമാനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവുമൊടുവില്‍ ഇനി മുതല്‍ യാത്രകള്‍ക്ക് മുസ്്‌ലിം കാബ് ഡ്രൈവര്‍മാരെ വിളിക്കരുതെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ വീടുകള്‍ കയറി വ്യാപകമായ പ്രചാരണം നടത്തുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഭാരത് രക്ഷാ വേദിക എന്ന തീവ്ര ഹിന്ദു ഗ്രൂപ്പാണ് വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം നടത്തുന്നത്.

web desk 3: