X

ഹരിയാനയില്‍ കര്‍ണ്ണാടക മോഡലിന് കോണ്‍ഗ്രസ്; തൂക്കുസഭക്ക് സാധ്യത

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ് മുന്നേറുന്നു. 90 സീറ്റുകളില്‍ 75 സീറ്റോളം അനായാസം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് തിരിച്ചടിയാണ് ഹരിയാനയില്‍ ലഭിക്കുന്നത്. നാല്‍പ്പത് സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. എന്നാല്‍ 30 സീറ്റുകളില്‍ മുന്നേറി കോണ്‍ഗ്രസ് ബിജെപിക്ക് തൊട്ടുപിന്നാലെ എത്തി. ജെജെപി 10 സീറ്റിലും മുന്നേറുന്നുണ്ട്.

2014-ല്‍ ബിജെപിക്ക് 47 സീറ്റുകള്‍ ആയിരുന്നു. അത് 40 ലേക്ക് ചുരുങ്ങിയിരിക്കുകയാണ്. അതേസമയം, 2014-ല്‍ 15 സീറ്റില്‍ മാത്രം ഒതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ 31 സീറ്റുകള്‍ നേടിയാണ് മുന്നേറിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹരിയാണയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സൂചന പുറത്തുവരുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദവുമായി ഭൂപീന്ദര്‍ സിങ് ഹൂഡ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പത്ത് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയേയും സ്വതന്ത്രരേയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഹൂഡയുടെ നീക്കമെന്നാണ് വിവരം. അതേ സമയം ദുഷ്യന്ത് ചൗട്ടാലയുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും എന്നുതന്നെയാണ് സൂചന.

അതേസമയം, മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം ഭരണത്തില്‍ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായി. എന്നാല്‍ ശിവസേനയുടെ സഹായമില്ലാതെ തന്നെ ഒറ്റക്ക് ഭൂരിപക്ഷം നേടാമെന്ന ബിജെപിയുടെ ആഗ്രഹത്തിന് കരിനിഴല്‍ വീണു. മഹാരാഷ്ട്രയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മുന്നേറ്റം നടത്താനായതും കോണ്‍ഗ്രസിന് ആശ്വാസമായി. നിലവില്‍ 164 സീറ്റുകള്‍ എന്‍ഡിഎയും കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 87 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 7 സീറ്റുകളില്‍ പ്രകാശ് അംബേദ്കര്‍ രൂപീകരിച്ച വഞ്ചിത് ബഹുജന്‍ അഗാഡിയും ലീഡ് ചെയ്യുകയാണ്.

chandrika: