X

‘ഒരു എം.എല്‍.എയെ ബി.ജെ.പി തട്ടികൊണ്ടുപോയി തടങ്കലിലാക്കി’; വെളിപ്പെടുത്തലുമായി സിദ്ധരാമയ്യ

ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധിയെത്തുടര്‍ന്ന് കര്‍ണാടകയില്‍ നാടകീയ സംഭവങ്ങള്‍ തുടരുന്നു. പാര്‍ട്ടി എം.എല്‍.എയെ ബി.ജെ.പി തട്ടികൊണ്ടുപോയി തടങ്കലിലാക്കിയതായി വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തുവന്നു.

വിജയനഗരത്തില്‍ നിന്നുള്ള എം.എല്‍.എയായ ആനന്ദ് സിങ്ങിനെയാണ് ബി.ജെ.പി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, ഹൈദരാബാദില്‍ കഴിയുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സംഘത്തില്‍ ഇല്ലാത്ത പ്രതാപ് ഗൗഡ പാട്ടീല്‍ നാളെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എം.എല്‍.എമാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ബി.ജെ.പി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഹിറ്റ്‌ലറുടെ പിന്തുടര്‍ച്ചക്കാരാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. ഇന്ത്യന്‍ ഭരണഘടനയെയോ ജനാധിപത്യ വ്യവസ്ഥിതിയെയോ അവര്‍ ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

chandrika: