X

ഗുജറാത്ത് തെരഞ്ഞെടുപ്പ് : പുതിയ സര്‍വേ ഫലം ബി.ജെ.പി ക്യാമ്പിനെ ഞെട്ടിക്കുന്നത്

 

അഹമ്മദാബാദ് : ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പുതിയ സര്‍വേ ഫലങ്ങള്‍ ബി.ജെ.പി ക്യാമ്പിനെ ഞെട്ടിക്കുന്നത്. ലോക്‌നീതി-സി.എസ്.ഡി.എസ് -എബിപി ന്യൂസ് നടത്തിയ മൂന്നാമത്തേതും അവസാനത്തേതുമായ സര്‍വേ ഫലങ്ങളാണ്  തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിനു മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ചത്. വോട്ടിങ് ശതമാന കണക്കില്‍ ബി.ജെ.പിയും കോണ്‍ഗ്രസും 43 ശതമാനം വോട്ടുമായി ഒപ്പത്തിനൊപ്പം നില്‍ക്കുമെന്നും സര്‍വേ ഫലം പറയുന്നു.

നൂറ്റിയന്‍പതിലേറെ സീറ്റുകളുമായി വന്‍വിജയത്തോടെ വീണ്ടും അധികാരത്തിലേറാം എന്ന പ്രതീക്ഷയിലായിരുന്ന ബി.ജെ.പി ക്യാമ്പിനെ ഞെട്ടിക്കുന്നതാണ് പുതിയ സര്‍വേ ഫലം. 91 മുതല്‍ 96 വരെ നൂറില്‍ താഴെ സീറ്റുകള്‍ ബി.ജെ.പി നേടുമെന്നു പറയുന്ന സര്‍വേ, കോണ്‍ഗ്രസ് സംഖ്യത്തിന് 86 സീറ്റുവരെ നേടാനാകുമെന്നാണ് പ്രവചിക്കുന്നത്. ലോക്‌നീതി-സി.എസ്.ഡി.എസ് ആദ്യ സര്‍വേയില്‍ നൂറിലധികം സീറ്റുമായി ബി.ജെ.പി വീണ്ടും അധികാരത്തിലേറുമെന്ന് പ്രവചിരുന്നു. 29 വോട്ടിങ് ശതമാനമുള്ള കോണ്‍ഗ്രസിന് 14 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നും സര്‍വേ പറയുന്നു.

 

 

പുതിയ സര്‍വേയില്‍ ചെറുകിട കച്ചവടക്കാരും സ്ത്രീകളും ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറിനെതിരാണെന്നും ഇവര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പുതിയ സംഖ്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതായും സര്‍വേ പറയുന്നു. ഇതോടെ വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫോട്ടോ ഫിനീഷിങാവുമെന്നാണ് സര്‍വേ വിലയിരുത്തല്‍. ഡിസംബര്‍ ഒമ്പതിന് ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും.

chandrika: