X

രാജസ്ഥാന്‍ ബി.ജെ.പിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം; പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്തു

രാജസ്ഥാന്‍ ബി.ജെ.പിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം. രാജ് സമന്ദിലെ ബി.ജെ.പി ഓഫീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സംസ്ഥാന പ്രസിഡന്റ് സി.പി ജോഷിയുടെ വീടിന് നേരെ കല്ലേറുണ്ടായി. മിസോറാമിലും ചത്തീസ്ഗഡിലും നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ രാജാസ്ഥാനില്‍ തങ്ങി നിരവധി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. 83 സ്ഥാനാര്‍തികളെയാണ് രണ്ടാംഘട്ട പട്ടികയില്‍ ബി.ജെ.പി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 41 സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്.

അന്നുതന്നെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നു. ജയ്പൂരിലെ ബി.ജെ.പി ആസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറി. പ്രവര്‍ത്തകര്‍ സംസ്ഥാന പ്രസിഡന്റ് സി.പി ജോഷിയുടെ കോലം കത്തിക്കുകയും സി.പി ജോഷിയുടെ പ്രതീകാത്മക ശവഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്തു. ഈ പ്രതിഷേധം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ വലിയ രീതിയില്‍ വെട്ടിലാക്കിയിട്ടുണ്ട്.ചിറ്റോഘട്ടിലെ സിറ്റിംഗ് എം.എല്‍.എ ചന്ദ്രഭവന്‍ സിംഗ് അക്കിയുടെ അനുയായികളാണ് ആക്രമണം നടത്തിയത്. തങ്ങളുടെ എം.എല്‍ക്ക് സീറ്റ് നല്‍കാതെ മറ്റൊരാള്‍ക്ക് സീറ്റ് നല്‍കിയതാണ് ഇവരെ ചൊടുപ്പിച്ചത്.

ചിറ്റോഘട്ട്, അല്‍വാര്‍, ജയ്പൂര്‍, രാജ്സമന്ദ്, ഉദയ്പൂര്‍, ബുണ്ടി ജില്ലകളിലും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. വസന്തരാജിയുടെ അനുയായിക്കാണ് ചിറ്റോഘട്ടില്‍ സീറ്റ് നല്‍കിയിരിക്കുന്നത്. വസന്തരാജിയുടെ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധം പലക്കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വസന്താരാജിക്ക് സിറ്റ് നല്‍കാന്‍ ബി.ജെ.പി നിര്‍ബന്ധിതരായത്.

41 അംഗ പട്ടികയില്‍ സീറ്റ് നല്‍കാത്ത പലരും വിമത ഭീഷണിയുയര്‍ത്തുന്നുണ്ട്. ഇവരെല്ലാവരും ഒറ്റക്ക് ബി.ജെ.പിക്കെതിരെ മത്സരിക്കും. ഇതിനെ സംബന്ധിച്ച ബി.ജെ.പി നേതാക്കള്‍ പരസ്യ പ്രഖ്യാപനം വരെ നടത്തിയിരുന്നു. ബി.ജെ.പി സീറ്റ് നല്‍കിയ രാജ് വത്തന്‍ സിംഗ് റയത്തോട്ടിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇദ്ദേഹത്തിനെതിരെ രാജ്പാല്‍ സിംഗ് ശഖാവത്ത് സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാനവും നടത്തിയിരുന്നു. മൂന്നാംഘട്ട പട്ടിക പ്രഖ്യാപനത്തിലേക്ക് ബി.ജെ.പി കടക്കമ്പോള്‍ അത് എത്രത്തോളം പ്രതിസന്ധി സൃഷ്ടക്കുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. ഏകദേശം 76 ഓളം സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക.

webdesk13: