X

നേരിട്ട് ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് സല്‍മാന്‍ഖാനോട് കോടതി

ജോധ്പുര്‍:കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് ബോളിവുഡ് താരം സല്‍മാഖാനോട് കോടതി. ജോധ്പുര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് താരത്തിനെതിരേ രംഗത്തെത്തിയത്. ജഡ്ജി ചന്ദ്രകുമാര്‍ സോഗാര സല്‍മാന്‍ഖാനെ താക്കീത് ചെയ്യുകയായിരുന്നു. സല്‍മാന്‍ഖാന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

20 വര്‍ഷം മുന്‍പാണ് സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടുന്നത്. കേസിന്റെ വിചാരണ ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും മുഖ്യപ്രതിയായ സല്‍മാന്‍ ഇതുവരെ കോടതിക്ക് മുന്‍പകെ നേരിട്ട് ഹാജരായിരുന്നില്ല. ഷൂട്ടിങ് തിരക്ക് കാരണം കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് സല്‍മാന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് ഇന്ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സല്‍മാനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കോടതി വിധിച്ച അഞ്ചു വര്‍ഷത്തെ തടവിനെതിരേ സല്‍മാന്‍ നല്‍കിയ അപ്പീലിന്റെ വിചാരണത്തിലാണ് ജില്ലാ ജഡ്ജി താക്കീത് ചെയ്തത്. 1998-ല്‍ ഹം സാത്ത് സാത്ത് ഹൈയുടെ ചിത്രീകരണത്തിന്റെ സമയത്താണ് സല്‍മാനും സൈഫ് അലി ഖാനും സോണാലി ബെന്ദ്രെയും ചേര്‍ന്ന് രാജസ്ഥാനിലെ കങ്കണി ഗ്രാമത്തില്‍ വച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയത്. തുടര്‍ന്ന് നടനെതിരേ ബിഷ്‌ണോയ് സമൂഹം പരാതി നല്‍കുകയായിരുന്നു. അടുത്തിടെ ഇവരില്‍ നിന്ന് താരത്തിന് വധഭീഷണി നേരിടേണ്ടി വന്നിരുന്നു.

chandrika: