X

കോവിഡ് വ്യാപനത്തിന് ഇന്നേയ്ക്ക് ഒരാണ്ട്; ഭീതിയൊഴിയാതെ ലോകം

ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാഴ്ത്തി പടര്‍ന്നു പിടിച്ച കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. ചൈനയിലെ ഹൂബേ പ്രവിശ്യയിലാണ് വൈറസ് ആദ്യം അനൗദ്യോഗികമായി സ്ഥിരീകരിച്ചത്. സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം നവംബര്‍ 17നാണ് ലോകത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്.

സാര്‍സിന് സമാനമായ വൈറസ് പടരുന്ന സാഹചര്യം ചൈന ആദ്യം മറച്ചു വച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് ഡിസംബറിലാണ് രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. അപ്പോഴേക്കും ചൈനയില്‍ നിരവധി പേരില്‍ വൈറസ് കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ ലോകാരോഗ്യ സംഘടന, വൈറസിന് കോവിഡ് എന്ന പേര് നല്‍കി. ചൈനയില്‍ നിന്ന് വ്യാപിക്കാന്‍ ആരംഭിച്ച കൊറോണ ഇന്ന് എത്താത്ത രാജ്യങ്ങളെ ലോകഭൂപടത്തില്‍ നിന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.

ഇന്ത്യയിലാദ്യം രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്. കണക്കുകള്‍ അനുദിനം വര്‍ധിച്ചു. രാജ്യങ്ങള്‍ അടച്ചിട്ടു. ക്വാറന്റൈന്‍, കണ്ടയ്ന്‍മെന്റ്, ആന്റിജന്‍ അങ്ങനെ അപരിചിത വാക്കുകള്‍ സുപരിചിതമായി. മാസ്‌ക് മസ്റ്റായി. അതിനിടെ വൈറസ് അപഹരിച്ചത് ലക്ഷക്കണക്കിന് പേരുടെ ജീവന്‍.

ഇന്നും നിലക്കാത്ത പോരാട്ടത്തിലാണ് ലോകം. പ്രതിരോധ മരുന്നിനായി തീവ്ര പരിശ്രമങ്ങള്‍ നടക്കുമ്പോഴും, ജനിതക മാറ്റത്തോടെ വൈറസ് സഞ്ചാരം തുടരുകയാണ്. വാക്‌സിന്‍ കണ്ടെത്തിയതായുള്ള നല്ല വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും, അത് എല്ലാവരിലുമെത്താന്‍ ഏറെ നാളെടുക്കുമെന്നാണ് വിലയിരുത്തല്‍. മഹാമാരിക്ക് ഉടന്‍ തന്നെ പരിഹാരമാകുമെന്ന പ്രതീക്ഷ പുലര്‍ത്തി ലോകം വൈറസിനൊപ്പം ജീവിക്കുകയാണ് ഇപ്പോഴും.

 

 

web desk 3: