X
    Categories: indiaNews

പശുവിനെ കൊല്ലുന്നവര്‍ക്ക് ജയില്‍ശിക്ഷ ഉറപ്പാക്കുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: യു.പിയില്‍ പശുവിനെ കൊല്ലുന്നവര്‍ക്ക് ജയില്‍ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് യോഗിയുടെ പരാമര്‍ശം. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി. നവംബര്‍ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ്.

പശുവിനെ കൊല്ലുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടക്കും. പശു സംരക്ഷണത്തിനായി എല്ലാ ജില്ലകളിലും ഗോശാലകള്‍ നിര്‍മിക്കും. പശുക്കളുടെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും യോഗി പറഞ്ഞു.

സംസ്ഥാനത്ത് ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. നിരപരാധികള്‍ക്കെതിരെ നിയമം അനാവശ്യമായി പ്രയോഗിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. നിയമപ്രകാരം അറസ്റ്റിലായ റഹ്മുദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

ഗോവധ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒരു മാസമായി റഹ്മുദീന്‍ തടവിലാണ്. ഇയാള്‍ ചെയ്ത കുറ്റത്തെ കുറിച്ചും എഫ്.ഐ.ആറില്‍ വ്യക്തമായ പരാമര്‍ശമില്ല. ഇതോടെയാണ് ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. റഹ്മുദീന്റെ കേസിലും മാംസത്തിന്റെ ഫോറന്‍സിക് പരിശോധനയുണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

chandrika: