X

ഉത്തരേന്ത്യൻ ഹിന്ദു രാഷ്ട്രീയം ബിജെപിയേക്കാളും സിപിഎം കേരളത്തിൽ പ്രചരിപ്പിച്ചു: കെ കെ രമ

പരാജയ ഭീതിയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി വടകരയെ മുറിവേല്‍പിച്ചതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനെന്ന് കെ കെ രമ എംഎല്‍എ. ഉത്തരേന്ത്യന്‍ ഹിന്ദു രാഷ്ട്രീയം കേരളത്തില്‍ ബിജെപിയേക്കാളും സിപിഎം പ്രചരിപ്പിച്ചു. മണ്ഡലത്തില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത സിപിഎം പ്രചാരണം വഴിതിരിച്ച് വിട്ടെന്നും രമ ആരോപിച്ചു. വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആര്‍എംപി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച് ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പാക്കി എന്നും രമ അവകാശപ്പെട്ടു.

വടകരയില്‍ ലഹരി മാഫിയ പിടിമുറുക്കിയത് പൊലീസിന്റെ നിഷ്‌ക്രിയത മൂലമെന്നും അവര്‍ പറഞ്ഞു. പൊലീസും എക്‌സൈസും ശക്തമായി ഇടപെടണമെന്നും രമ ആവശ്യപ്പെട്ടു. അമിത ലഹരി ഉപയോഗം മൂലം കഴിഞ്ഞ ആറുമാസത്തിനിടെ വടകര ഏറാമല മേഖലകളില്‍ 6 പേര്‍ മരിച്ചിരുന്നു. ലഹരി മാഫിയുടെ ഒളിത്താവളങ്ങളെക്കുറിച്ചും വിപണന കേന്ദ്രങ്ങളെക്കുറിച്ചും പൊലീസിന് കൃത്യമായി വിവരം നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. എംഎല്‍എ എന്ന നിലയില്‍ ലഹരി സംഘങ്ങളെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കെ കെ രമ പറഞ്ഞു.

ഏറാമല നെല്ലാച്ചേരിയിലെ ആള്‍ പാര്‍പ്പില്ലാത്ത പറമ്പില്‍ കഴിഞ്ഞ ആഴ്ച 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വടകര നഗര മധ്യത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ചാണ് ലഹരി മാഫിയയുടെ പ്രവര്‍ത്തനം. പൊലീസിനെതിരെ നിരന്തരം പരാതി ഉയരുമ്പോഴും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുന്നുവെന്ന് പൊലീസിനും പരാതിയുണ്ട്.

 

webdesk13: