X

ശരീരം മുഴുവന്‍ രണ്ടാനച്ഛന്‍ കത്തികൊണ്ട് വരഞ്ഞു; അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: രണ്ടാനച്ഛന്റെ കത്തി കൊണ്ടുള്ള ക്രൂര പീഡനമേറ്റ് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. സംഭവത്തില്‍ 23 വയസുള്ള രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മ ജോലിക്കു പോയ നേരത്ത് കുട്ടിയെ ദേഹമാസകലം കത്തി കൊണ്ട് വരയുകയായിരുന്നു. അമ്മ വന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്‌നാട് രാജപാളയം സ്വദേശിയുടെ മകളാണ് മരിച്ചത്.

കുമ്പഴ കളീക്കല്‍പടിക്കു സമീപത്തെ വാടക വീട്ടില്‍ നിന്നാണ് രണ്ടാനച്ഛനെ പൊലീസ് പിടികൂടിയത്. മദ്യവും കഞ്ചാവും ഉപയോഗിച്ച് ലക്കുകെട്ട അവസ്ഥയില്‍ ആയതിനാല്‍ ഇയാളില്‍ നിന്ന് സംഭവത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുന്നു.

യുവതിയുടെ ആദ്യ വിവാഹത്തിലുള്ള രണ്ടു മക്കളില്‍ മൂത്ത കുട്ടിയാണ് മരിച്ചത്. ഇളയ കുട്ടി തമിഴ്‌നാട്ടിലാണ്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. കുട്ടിയുടെ അമ്മ മൈലപ്രയിലെ ഒരു വീട്ടില്‍ ജോലിക്കു പോയി മടങ്ങിയെത്തിയപ്പോഴാണ് ശരീരം മുഴുവന്‍ കത്തികൊണ്ട് വരഞ്ഞ നിലയില്‍ കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. രണ്ടാനച്ഛനൊപ്പം മകളെ വീട്ടിലിരുത്തിയാണ് അമ്മ ജോലിക്കു പോയത്. കാര്യം അന്വേഷിച്ചപ്പോള്‍ രണ്ടാനച്ഛന്‍ കുട്ടിയുടെ അമ്മയെയും മര്‍ദിച്ചു. അമ്മ പെണ്‍കുട്ടിയെ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

പെണ്‍കുട്ടിയുടെ അമ്മയുടെ മാതാവ് ഇവര്‍ക്കൊപ്പമായിരുന്നു താമസം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഇവര്‍ തമിഴ്‌നാട്ടിലേക്ക് പോയത്. ഇതേത്തുടര്‍ന്നാണ്, രണ്ടാനച്ഛനൊപ്പം പെണ്‍കുട്ടിയെ തനിച്ചാക്കി അമ്മയ്ക്കു ജോലിക്കു പോകേണ്ടിവന്നത്.

മൃതദേഹം പരിശോധിച്ചപ്പോള്‍ പഴയ മര്‍ദനപ്പാടുകളും കണ്ടെത്തി. പുറത്തും നെഞ്ചത്തുമാണ് പാടുകള്‍. പീഡനം നടന്നതായി സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. ജോലിക്കു പോകാതെ മദ്യപിച്ചു വീട്ടില്‍ കഴിയുന്നതാണ് പ്രതിയുടെ രീതിയെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍നിന്ന് കഞ്ചാവും പിടിച്ചെടുത്തു. കസ്റ്റഡിയില്‍ നിന്ന് ഇയാള്‍ കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കീഴ്‌പ്പെടുത്തി.

 

 

 

 

 

 

 

 

 

 

 

 

web desk 1: