X
    Categories: crimeNews

യുവാവിനെ മരത്തില്‍ കെട്ടിയിട്ട് വെട്ടിക്കൊന്നു

വടക്കാഞ്ചേരി: യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കല്ലുകൊണ്ട് അടിച്ചും വാളുകൊണ്ട് വെട്ടിയും കൊലപ്പെടുത്തി. തണ്ടിലം മനയ്ക്കലാത്ത് കൃഷ്ണന്റെ മകന്‍ സനീഷ് (28) ആണ് കൊല്ലപ്പെട്ടത്. കോടശ്ശേരിമലയിലെ നായാടിക്കോളനിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.

സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. കോളനി നിവാസി സത്യന്റെ മകള്‍ നാഗമ്മയെന്ന സമീറ (22), ഭര്‍ത്താവ് ചിയ്യാരം ആലുംവെട്ടുവഴി കൊണ്ടാട്ടുപറമ്പില്‍ ഇസ്മയില്‍ (38), ഇയാളുടെ ബന്ധു മണ്ണുത്തി ഒല്ലൂക്കര വലിയകത്ത് അസീസ് (27) എന്നിവരാണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റിലുള്ള ആളുമായിരുന്നു മരിച്ച സനീഷ്.

നാഗമ്മയും സനീഷും പരിചയക്കാരാണ്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ സനീഷും സമീറ ഉള്‍പ്പെടെയുള്ള പ്രതികളും ഒരുമിച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്ന് സന്ധ്യയോടെ അടിപിടിയും ബഹളവും തുടങ്ങി. കൈയാങ്കളിയായതോടെ സമീപത്തെ കുടുംബങ്ങള്‍ കോളനിയില്‍നിന്ന് പുറത്തേക്കിറങ്ങി. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സനീഷിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതാണ് കണ്ടത്. ഇതു തടയാന്‍ ശ്രമിച്ചെങ്കെിലും ഇസ്മയില്‍ വാള്‍ വീശി ഓടിച്ചെന്ന് സമീപവാസികള്‍ പറഞ്ഞു. പരിക്കേറ്റ് ബോധമറ്റ സനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് എത്തിച്ചെങ്കിലും പ്രതികള്‍ അനുവദിച്ചില്ല. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് സനീഷ് മരിച്ചു. മരത്തില്‍ കെട്ടിയിരുന്ന കയര്‍ അറുത്ത് മൃതദേഹം നിലത്തുകിടത്തിയ നിലയിലായിരുന്നു. തലയില്‍ വെട്ടേറ്റ മുറിവുകളും ശരീരമാകെ മര്‍ദനമേറ്റ പാടുകളുമുണ്ടായിരുന്നു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

web desk 3: