X

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെയിടിഞ്ഞു; പകല്‍കൊള്ള തുടര്‍ന്ന് എണ്ണക്കമ്പനികള്‍

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് അതിന്റെ പ്രതിഫലനമില്ല. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിവ ബാരലിന് 73 ഡോളര്‍ വരെയായി താഴ്ന്നു. എന്നിട്ടും രാജ്യത്ത് ഡോളറിന് 110 രൂപയായതിന് സമാനമായ വിലയാണുള്ളത്. പ്രാദേശിക വിപണിയില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ലാത്തത് വിവാദമാകുന്നുണ്ട്.

ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ ക്രൂഡ് വില. ആഗോള എണ്ണവില ഇടിഞ്ഞാല്‍ അത് പ്രാദേശിക ഇന്ധനവിലയില്‍ പ്രതിഫലിക്കേണ്ടതാണ്. ഇതിനാണ് വില നിര്‍ണ്ണയ അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയത്. എന്നാല്‍ ആഗോള വില ഉയരുമ്പോള്‍ ഉയര്‍ത്തുന്നവര്‍ കുറയുമ്പോള്‍ മിണ്ടാതിരിക്കും.

ഇന്ത്യയിലേക്ക് റഷ്യയില്‍ നിന്നും എണ്ണ വരുന്നുണ്ട്. വളരെ വില കുറച്ചാണ് നല്‍കുന്നത്. മുപ്പത് ശതമാനത്തോളം കുറവുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് റഷ്യയില്‍ നിന്നും 50 ഡോളറിന് അടുത്താണ് എണ്ണ കിട്ടുന്നത്. അതുകൊണ്ട് തന്നെ പ്രാദേശിക വിലയില്‍ വലിയ മാറ്റമുണ്ടാകേണ്ടതാണ്.

നേട്ടം ലഭിക്കണമെന്നില്ലെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. നിലവിലെ വിലയിടിവിലും എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില കുറയ്ക്കാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, അസംസ്‌കൃത എണ്ണവില ഇതേ നിലയില്‍ തുടര്‍ന്നാലും ചില്ലറ വില്‍പ്പന വിലയില്‍ ആനുപാതികമായ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് മുന്‍കാലങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, കേരളത്തില്‍ അടുത്ത മാസം മുതല്‍ ഇന്ധനവില വര്‍ധിക്കും. സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അധിക സെസ് വരുന്നതോടെ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപയാണ് കൂടുക. റഷ്യയുെ്രെകന്‍ യുദ്ധപശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബാരലിന് 139 ഡോളര്‍ എത്തിയിരുന്നു. ഈ ഘട്ടത്തിലാണ് എണ്ണവില രാജ്യത്ത് ലിറ്ററിന് നൂറു രൂപയും കടന്നു പോയത്. പെട്രോള്‍ഡീസല്‍ വിലയില്‍ പകുതിയില്‍ അധികവും നികുതിയാണ്.

ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞിട്ടും നഷ്ടം നികത്താനെന്ന പേരില്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായിട്ടില്ല. വിപണിയില്‍ അസ്ഥിരത തുടരുകയാണെന്നും വില കുറയ്ക്കുന്നത് ലാഭക്ഷമതയെ ബാധിക്കുമെന്നുമായിരുന്നു കമ്പനികളുടെ വാദം.

ആഗോള വിപണിയിലെ വിലയിലുണ്ടാകുന്ന മാറ്റം വേഗത്തില്‍ ഇന്ത്യയിലും പ്രകടമാകേണ്ടതാണ്. എന്നാല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നികുതിയടക്കം കുത്തനെ ഉയര്‍ത്തി. കോവിഡ് കാലത്തു മാത്രം കേന്ദ്രസര്‍ക്കാര്‍ നികുതികള്‍ വര്‍ധിപ്പിച്ചത് പെട്രോളിന് 68 ശതമാനവും ഡീസലിന് 100 ശതമാനത്തിലേറെയുമാണ്. ഇന്ത്യ വന്‍തോതില്‍ എണ്ണ വാങ്ങുന്നത് ഇറാഖ്, സൗദി, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നാണ്. യുദ്ധസാഹചര്യത്തില്‍ റഷ്യ വിലകുറച്ച് എണ്ണ നല്‍കുന്നതിനാല്‍ ഇന്ത്യ വലിയ തോതില്‍ അവിടെനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.

webdesk14: