X

യു.പിയില്‍ ദളിത് പെണ്‍കുട്ടിയോട് കൊടും ക്രൂരത; ലൈംഗികാതിക്രമം തടഞ്ഞ 18 കാരിയെ തിളച്ച എണ്ണ നിറച്ച അണ്ടാവില്‍ തള്ളിയിട്ടു

യു.പിയില്‍ ദളിത് പെണ്‍കുട്ടിയോട് കൊടും ക്രൂരത. ലൈംഗികാതിക്രമം തടയാന്‍ ശ്രമിച്ച 18 കാരിയെ തിളച്ച എണ്ണ നിറച്ച അണ്ടാവിലേക്ക് തള്ളിയിട്ടു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ബാഗ്പട്ടിലാണ് മനുഷ്യത്വരഹിതമായ സംഭവം. ധനൗര സില്‍വര്‍നഗര്‍ ഗ്രാമത്തിലെ ഒരു ഓയില്‍ മില്ലില്‍ ജോലി ചെയ്യുന്ന 18 കാരിയായ ദളിത് പെണ്‍കുട്ടിയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. ജോലി ചെയ്യുകയായിരുന്ന സഹോദരിയെ പീഡിപ്പിക്കാന്‍ മില്ലുടമ പ്രമോദും കൂട്ടാളികളായ രാജുവും സന്ദീപും ശ്രമിച്ചതായി യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ലൈംഗികാതിക്രമം എതിര്‍ത്ത പെണ്‍കുട്ടിയെ പ്രതികള്‍ ജാതീയമായി അധിക്ഷേപിക്കാന്‍ തുടങ്ങി. ശേഷം തിളച്ച എണ്ണ നിറച്ച അണ്ടാവിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പകുതിയിലേറെയും പൊള്ളലേറ്റിട്ടുണ്ട്. കൈക്കും കാലിനുമേറ്റ പൊള്ളല്‍ അതീവ ഗുരുതരമാണ്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ഡല്‍ഹിയില്‍ എത്തിച്ചു.

 

webdesk13: