X

വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ മരണം: ആറുപ്രതികള്‍ കസ്റ്റഡിയില്‍; എസ്.എഫ്.ഐ നേതാക്കളടക്കം 12 പ്രതികള്‍ ഒളിവില്‍

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആറുപ്രതികള്‍ കസ്റ്റഡിയില്‍. ബുധനാഴ്ച ഉച്ചയോടെയാണ് കേസില്‍ പുതുതായി പ്രതിചേര്‍ത്ത 6 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അതേസമയം, കേസില്‍ ആദ്യം പ്രതിചേര്‍ത്ത എസ്.എഫ്.ഐ. നേതാക്കള്‍ ഉള്‍പ്പെടെയുള്ള 12 പേര്‍ ഇപ്പോഴും ഒളിവിലാണ്.

ജീവനൊടുക്കിയ സിദ്ധാര്‍ഥനെ റാഗ് ചെയ്തതിലും ക്രൂരമായി മര്‍ദിച്ചതിലും എട്ടുവിദ്യാര്‍ഥികളെ ബുധനാഴ്ച പൊലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇതില്‍ 6 പേരെയാണ് പിന്നീട് കസ്റ്റഡിയിലെടുത്തത്. ഇവരെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. ഇതോടെ കേസില്‍ ആകെ 18 പ്രതികളായി.

യൂണിയന്‍ പ്രസിഡന്റ് കെ. അരുണ്‍, ഭാരവാഹി എന്‍. ആസിഫ് ഖാന്‍ (20), എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ (20), കെ. അഖില്‍ (23), ആര്‍.എസ്. കാശിനാഥന്‍ (19), അമീന്‍ അക്ബര്‍ അലി (19), സിന്‍ജോ ജോണ്‍സണ്‍ (20), ജെ. അജയ് (20), ഇ.കെ. സൗദ് റിസാല്‍ (22), എ. അല്‍ത്താഫ് (22), വി. ആദിത്യന്‍ (22), എം. മുഹമ്മദ് ഡാനിഷ് (22) എന്നിവരുടെ പേരിലാണ് നേരത്തെ കേസെടുത്തിരുന്നത്. നാലുപേര്‍ സിദ്ധാര്‍ഥന്റെ ക്ലാസില്‍ പഠിക്കുന്നവരാണ്. 12 വിദ്യാര്‍ഥികളെയും അന്വേഷണവിധേയമായി കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ഇത്രയുംദിവസമായിട്ടും പ്രതികളായ എസ്.എഫ്.ഐ.ക്കാരെ പിടികൂടാത്തതില്‍ പോലീസിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി.  3 ദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്നതായിരുന്നു.

സിദ്ധാര്‍ഥനെ നിലത്തിട്ടു നെഞ്ചിലും വയറ്റിലുമൊക്കെ ചവിട്ടിയതിന്റെയും കഴുത്തില്‍ എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെയും തെളിവുകളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തില്‍, തൂങ്ങിമരിച്ചതിന്റെ അടയാളത്തിനുപുറമേ രണ്ടുദിവസം പഴക്കമുള്ള മുറിവുമുണ്ട്.

ഇലക്ട്രിക് വയറുകൊണ്ട് കോളേജ് യൂണിയന്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചെന്ന് സഹപാഠികള്‍ മൊഴിനല്‍കിയിരുന്നു. ഇലക്ട്രിക് വയറുകൊണ്ട് കഴുത്തിന് മുറുക്കിയതുകൊണ്ടാവാം മുറിവുപറ്റിയതെന്ന് സംശയിക്കുന്നു.

വിദ്യാര്‍ഥിയുടെ വയര്‍, നെഞ്ച് എന്നിവിടങ്ങളില്‍ കാല്പാടുകളും കാലിന്റെ തള്ളവിരലും പതിഞ്ഞതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. കുടലിനും പരിക്കുപറ്റിയിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇലക്ട്രിക് വയറിനുപുറമേ ബെല്‍റ്റുകൊണ്ടും മര്‍ദിച്ചിട്ടുണ്ട്. ബെല്‍റ്റിന്റെ ബക്കിള്‍കൊണ്ട പാടുകളാണ് ശരീരത്തിന്റെ പലഭാഗങ്ങളിലുമുള്ളത്.

കസേരയില്‍ ഇരുത്തിയോ മറ്റോ മര്‍ദിച്ചശേഷം പുറകിലേക്ക് തള്ളിയിട്ട് നിലത്തിട്ട് ചവിട്ടിയതാവാനുള്ള സാധ്യതകളുമുണ്ടെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നു. കവിളിന്റെ രണ്ടുഭാഗത്തും പിടിച്ചതിന്റെ പാടുകളുണ്ട്. തലയുടെ പുറകുഭാഗത്തും ചുമലിലും പരിക്കേറ്റിട്ടുണ്ട്. തലയുടെ പുറകിലാണ് സാരമായ പരിക്കുള്ളത്. തള്ളിയപ്പോള്‍ നിലത്തുവീണ് പറ്റിയതാവാമിതെന്ന് കരുതുന്നു. ചെറുപ്പമായതുകൊണ്ടാണ്, അല്ലെങ്കില്‍ ചവിട്ടേറ്റ് വാരിയെല്ല് തകര്‍ന്നുപോവുമായിരുന്നെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നത്. അതുതന്നെ ജീവന്‍ നഷ്ടമാവുന്നതിന് കാരണമാവുമായിരുന്നു.

15-നാണ് കോളേജില്‍നിന്ന് സിദ്ധാര്‍ഥന്‍ തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ചത്. പക്ഷേ, എറണാകുളത്തെത്തിയപ്പോള്‍ വളരെ അടിയന്തര ആവശ്യമുണ്ടെന്നു പറഞ്ഞ് മറ്റൊരു സഹപാഠി വിളിച്ചുവരുത്തുകയായിരുന്നു. കേസിലെ പ്രധാന പ്രതികളിലൊരാളായ ഇഹ്‌സാനാണ് വിളിച്ചുവരുത്തിയത്.

ഇത് കൃത്യമായ ആസൂത്രണത്തിനു തെളിവാണ്. 16-ന് കോളേജില്‍ എത്തിയതുമുതല്‍ ഹോസ്റ്റലിലും കോളേജിനു പിറകിലെ കുന്നിന്‍മുകളിലുമെല്ലാംവെച്ച് മൂന്നുദിവസം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. കോളേജ് ഹോസ്റ്റലില്‍ നൂറ്റിമുപ്പതോളം വിദ്യാര്‍ഥികള്‍ക്കിടയില്‍വെച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തി. ഒരുദിവസം അര്‍ധരാത്രി ഹോസ്റ്റല്‍ മുറിയില്‍വെച്ച് സിദ്ധാര്‍ഥന്റെ കരച്ചില്‍ കേട്ടതായും സഹപാഠികള്‍ മൊഴിനല്‍കിയിട്ടുണ്ട്.

3 ദിവസം ഭക്ഷണംപോലും നല്‍കാതെ ഇവര്‍ ക്രൂരതകാട്ടിയെന്ന് സിദ്ധാര്‍ഥന്റെ അമ്മാവന്‍ അഖില്‍ പറയുന്നു. ഇത്രയും സംഭവങ്ങളുണ്ടായിട്ടും എന്തുകൊണ്ട് കോളേജ് അധികൃതര്‍ അറിഞ്ഞില്ലെന്നാണ് കുടുംബം ചോദിക്കുന്നത്. ആരും സഹായിക്കുകയോ, ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്തില്ലെന്നും പരാതിയുണ്ട്.

ഭയന്നിട്ടാണ് സഹായിക്കാതിരുന്നതെന്നാണ് ചില വിദ്യാര്‍ഥികള്‍ പറയുന്നത്. സിദ്ധാര്‍ഥിന്റെ മരണത്തിന് ശേഷം കോളേജിലെ ചില വിദ്യാര്‍ഥികള്‍ പറയുന്നത് ഇതൊരു കൊലപാതകമെന്നാണ്. സിദ്ധാര്‍ഥിനെ സീനിയറായിട്ടുള്ള വിദ്യാര്‍ഥികളും അതേ ബാച്ചിലെ വിദ്യാര്‍ഥികളും ക്രൂരമായി മര്‍ദിച്ച് കൊന്നതാണെന്നാണ് അവര്‍ പറഞ്ഞതെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു.

 

webdesk13: