X

ഡെങ്കിപ്പനിയുടെ ഉറവിടം വീടുകള്‍ തന്നെയെന്ന് പഠന റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഡെങ്കിപ്പനിയുടെ ഉറവിടം വീടുകള്‍ തന്നെയെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ ഗവേഷണ ഫലം. കൂത്താടികളുടെ ഉറവിടങ്ങളില്‍ 39 ശതമാനവും വീടിനുള്ളിലാണെന്ന് ഡെങ്കിപ്പനിയെ സംബന്ധിച്ചുള്ള 4 സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഗവേഷണ ഫലങ്ങളില്‍ പറയുന്നു.

ടയര്‍-51 ശതമാനം, തോടുകള്‍-41 ശതമാനം, ചിരട്ട, മുട്ട തോട്, പ്ലാസ്റ്റിക് കപ്പ് -28.58 ശതമാനം എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ കൂത്താടികളെ കണ്ടെത്തിയത്. വേനല്‍ക്കാലത്ത് പോലും കണ്ടെത്തിയ ടയറുകളില്‍ 51 ശതമാനത്തിലും ലാര്‍വയുടെ സാന്നിധ്യമുണ്ടായിരുന്നു. അതുകൊണ്ട് ഉറവിട നശീകരണമാണ് ഏറ്റവും പ്രധാന പ്രതിരോധമാര്‍ഗമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വീടുകള്‍ക്കുള്ളില്‍ തന്നെ ഈഡിസ് കൊതുകളുടെ ഉറവിടങ്ങള്‍ നിലനില്‍ക്കുന്നു എന്നതിനാല്‍ ഓരോ വീട്ടുകാരും ശ്രദ്ധിക്കണം.

തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ ഡെങ്കിപ്പനികളില്‍ ടൈപ്പ് 1, 2 എന്നിവ ഉള്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. തുടച്ചയായി നില്‍ക്കുന്ന തീവ്രമായ വയറുവേദന, വയറിളക്കം ശ്വാസംമുട്ടല്‍, കഠിനമായ ക്ഷീണം, മയക്കം തുടങ്ങിയവ അപായ ലക്ഷണങ്ങളാണ്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പനി കുറഞ്ഞാലും തുടര്‍ന്നുള്ള മൂന്നു ദിവസമെങ്കിലും മതിയായ വിശ്രമവും നിരീക്ഷണവും ആവശ്യമാണ്. മതിയായ വൈദ്യസഹായം തേടുന്നതിനുള്ള കാലതാമസവും സ്വയം ചികിത്സയും ഒഴിവാക്കണം. ഇതോടൊപ്പം പനിയുടെ ആദ്യ ദിവസങ്ങളില്‍ ധാരാളം വെള്ളം കുടിച്ചവരില്‍ സങ്കീര്‍ണതകള്‍ കുറവായിരുന്നുവെന്നും ഗവേഷണ ഫലം കണ്ടെത്തി.

സ്‌കൂള്‍തല ഇടപെടലുകളുടെ ഫലപ്രാപ്തി, ഫീല്‍ഡ്തല എപ്പിഡെമിയോളജി പഠനം, ഡെങ്കിപ്പനിയുടേയും മറ്റ് പനികളുടേയും മരണ കാരണങ്ങള്‍, ഡെങ്കി പനി ബാധിതരുടെ തുടര്‍ പഠനം എന്നിവയിലാണ് ഗവേഷണം നടത്തിയത്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ അസി. പ്രൊഫസര്‍മാരായ ഡോ. ലിബു ജി.കെ., ഡോ. അനീഷ് ടി.എസ്., ഡോ. ചിന്ത എസ്., ഡോ. ടോണി ലോറന്‍സ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.

chandrika: