X
    Categories: MoreViews

വിഖ്യാത ശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന്റെ ഡയറിക്കുറിപ്പില്‍ വംശീയത

വാഷിങ്ടണ്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വംശീയ ചിന്തകള്‍ അടങ്ങിയ സ്വകാര്യ യാത്രാ ഡയറികള്‍ പുറത്ത്. 1922 ഒക്ടോബറിനും 1923 മാര്‍ച്ചിനുമിടക്ക് ഏഷ്യയിലും പശ്ചിമേഷ്യയിലും നടത്തിയ യാത്രയിലെ അനുഭങ്ങളാണ് ഡയറിയില്‍ എഴുതിയിരിക്കുന്നത്.

വംശീയ വിദ്വേഷവും വിദേശികളോടുള്ള വെറുപ്പും ഡയറിയിലെ പല വരികളിലും പ്രകടമാണ്. വിദേശികളെക്കുറിച്ചുള്ള പല നിഗമനങ്ങളും നെഗറ്റീവാണ്. ചൈനക്കാരെ മന്ദബുദ്ധികളും നിന്ദ്യരുമായാണ് ഐന്‍സ്റ്റീന്‍ പരിചയപ്പെടുത്തുന്നത്. ജീവിത കാലത്ത് വെള്ളക്കാരുടെ വംശീയ വിദ്വേഷത്തെ കടന്നാക്രമിച്ചിരുന്ന അദ്ദേഹത്തിന്റെ സ്വകാര്യ ഡയറിക്കുറിപ്പിലെ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നവയാണ്.

വെള്ളക്കാരുടെ രോഗമാണ് വംശീയതയെന്ന്് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. ഈജിപ്തിലെ പോര്‍ട് സെയ്ദ് തുറമുഖത്ത് കപ്പലില്‍നിന്ന് ഇറങ്ങിയ കച്ചവടക്കാരെക്കുറിച്ചും മോശപ്പെട്ട ഭാഷയിലാണ് അദ്ദേഹം വിവരിക്കുന്നത്. ശ്രീലങ്കയിലെ കൊളംബോയില്‍ ആളുകള്‍ വൃത്തികെട്ട പ്രദേശങ്ങളില്‍ ദുര്‍ഗന്ധം വമിക്കുന്ന അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്ന് ഐന്‍സ്റ്റീന്‍ പറയുന്നു.

ചൈനീസ് കുട്ടികള്‍ ഊര്‍ജസ്വലതയില്ലാത്ത മന്ദബുദ്ധികളെപ്പോലെയാണെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തല്‍.
മനുഷ്യത്വത്തിന്റെയും നീതിയുടെയും വക്താവായി വാഴ്ത്തപ്പെടുന്ന ഈ ശാസ്ത്രപ്രതിഭ അഡോള്‍ഫ് ഹിറ്റ്‌ലറുടെയും നാസി പാര്‍ട്ടിയുടെയും ആവിര്‍ഭാവത്തിനുശേഷം 1933ല്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. പ്രിന്‍സ്ടണ്‍ യൂനിവേഴ്‌സിറ്റി പ്രസാണ് ഡയറിക്കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

chandrika: