X
    Categories: indiaNews

മാസ്‌ക് ധരിക്കുമ്പോള്‍ ചെവി വേദനിക്കാറുണ്ടോ? പരിഹാരവുമായി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി

കൊല്‍ക്കത്ത: മാസ്‌ക് ദീര്‍ഘനേരം ഉപയോഗിക്കുമ്പോള്‍ ചെവി വേദനിക്കുന്നതിന് പരിഹാരവുമായി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ദിഗന്തിക ബോസ് ആണ് പുതിയ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ദിഗന്ധികക്കാണ് ഈ വര്‍ഷത്തെ ഡോ.അബ്ദുള്‍ കലാമിന്റെ പേരിലുളള ദേശീയ ശാസ്ത്ര പുരസ്‌കാരം. കോവിഡ് മുന്നണിപ്പോരാളികളെ മനസ്സില്‍കണ്ടുകൊണ്ട് നിര്‍മിച്ച ‘ഇയര്‍ പ്രഷര്‍ റിഡക്ഷന്‍ ടൂളാ’ണ് ദിഗന്തികയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഡോ. എ.പി.ജെ. അബ്ദുള്‍കലാം ഇഗ്‌നിറ്റഡ് മൈന്‍ഡ് ചില്‍ഡ്രന്‍ ക്രിയേറ്റിവിറ്റി ആന്‍ഡ് ഇന്നവേഷന്‍ അവാര്‍ഡ് 2020 ലഭിച്ച ഒമ്പതു പേരില്‍ ഒരാളാണ് ദിഗന്തിക.

‘ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെ ദീര്‍ഘനേരം മാസ്‌ക് ധരിക്കേണ്ടി വരുന്ന നിരവധിപേരുണ്ട്. ചെവിയില്‍ നിരന്തരമായ സമ്മര്‍ദത്തിനും വേദനയ്ക്കും ഇത് കാരണമാകും. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്, ഫ്‌ളെക്‌സിബിള്‍ ബോര്‍ഡുകള്‍ എന്നിവയുടെ സഹായത്തോടെ ഞാന്‍ ഈ ബാന്‍ഡുകള്‍് രൂപകല്പന ചെയ്തത്.’ ദിഗന്തിക പറയുന്നു.

മാസ്‌കിന്റെ ഇയര്‍ സട്രാപ്പുകളെ തലയുടെ പിന്‍ഭാഗത്തായി കൊളുത്താന്‍ സഹായിക്കുന്നതാണ് ദിഗന്തിക രൂപ കല്പന ചെയ്ത ഇയര്‍ പ്രഷര്‍ റിഡക്ഷന്‍ ടൂള്‍. ഇപ്രകാരം ചെയ്യുമ്പോള്‍ ചെവിക്ക് മേലുളള സമ്മര്‍ദം ഒഴിവാക്കാന്‍ സാധിക്കും. തന്മൂലം വേദനയോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുകയുമില്ല.

കോവിഡ് 19 ആയി ബന്ധപ്പെട്ട് ദിഗന്തിക നടത്തുന്ന ആദ്യ കണ്ടുപിടിത്തമല്ല ഇത്. കോവിഡുമായി ബന്ധപ്പെട്ട് അഞ്ച് പ്രത്യേക റിസെര്‍ച്ചാണ് അവര്‍ നടത്തിയത്. ഏപ്രിലില്‍ വായുലഭ്യമാക്കുന്ന അതേസമയം വൈറസിനെ ഇല്ലാതാക്കുന്ന ഒരു മാസ്‌ക് ദിഗന്തിക നിര്‍മിച്ചിരുന്നു. നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ നടത്തിയ മത്സരത്തില്‍ മാസ്‌ക് ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നതാണ്. മാസ്‌കിന് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: