X

ബിന്‍ ലാദന്റെ മകന്‍ കൊല്ലപ്പെട്ടതായി ഡൊണാള്‍ഡ് ട്രംപ്

ഭീകരസംഘടന അല്‍ ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട റിപ്പോര്‍ട്ട് അംഗീകരിച്ച് യു.എസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഫ്ഗാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ബിന്‍ ലാദന്റെ മകന്‍ കൊല്ലപ്പെട്ടതെന്നാണ് ട്രംപിനെ ഉദ്ധരിച്ച് എഫ്ബി റിപ്പോര്‍ട്ട്.

ഹംസ ലാദന്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ കഴിഞ്ഞ മാസമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഹംസയുടെ മരണത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താല്‍പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ മരണം നടന്ന സ്ഥലത്തെ കുറിച്ചോ തിയതിയെ കുറിച്ചോ അന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല.

ഹംസയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്തുലക്ഷം ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് അമേരിക്കയുടെ ആഭ്യന്തരവകുപ്പ് ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടശേഷം അല്‍ ഖ്വയ്ദയുടെ നേതൃത്വപരമായ ചുമതല വഹിച്ചിരുന്നത് ഹംസ ലാദന്‍ ആയിരുന്നു.

ഹംസയുടെ അവസാനത്തെ പൊതുപ്രസ്താവന 2018ലാണ് പുറത്തുവന്നത്. ഹംസ ജനിച്ചത് 1989ലാണെന്നാണ് സൂചന. ഒസാമയുടെ ഇരുപതുമക്കളില്‍ പതിനഞ്ചാമനായാരുന്നു ഹംസ. പിതാവിനൊപ്പം അല്‍ ഖ്വയ്ദയുടെ പ്രചാരണ വീഡിയോകളില്‍ ഹംസയും പ്രത്യക്ഷപ്പെട്ടിരുന്നു.

2011 മെയ് രണ്ടിനാണ്് അമേരിക്കന്‍ സേന ഒസാമ ബിന്‍ ലാദനെ പിടികൂടി വധിക്കുന്നത്. പാകിസ്താനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ലാദനെ സൈനിക നടപടിയിലൂടെയാണ് അമേരിക്ക പിടികൂടിയത്.

chandrika: