X

തുര്‍ക്കി ഭൂചലനം: ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി; തിരിച്ചറിഞ്ഞത് കൈയിലെ ടാറ്റു കണ്ട്‌

ന്യൂഡല്‍ഹി: തുര്‍ക്കി ഭൂചലനത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അനറ്റോളിയയിലെ 24 നിലയുള്ള ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കയ്യിലുള്ള ടാറ്റൂ കണ്ടാണ് ബന്ധുക്കള്‍ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.

ജോലി സംബന്ധമായാണ് വിജയകുമാര്‍ തുര്‍ക്കിയിലെത്തിയത്. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാര്‍ ബെംഗളൂരുവിലെ ഓക്‌സിപ്ലാന്റ് ഇന്ത്യ എന്ന കമ്പനിയില്‍ എഞ്ചിനീയറായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ അയച്ചുകൊടുത്ത ഫോട്ടോ കണ്ടാണ് ബന്ധുക്കള്‍ മൃതദേഹം വിജയകുമാറിന്റേതാണെന്ന് സ്ഥിരീകരിച്ചത്.

ഭൂചലനത്തിന് ശേഷം വിജയകുമാറിനെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. അവസാര്‍ ഹോട്ടലില്‍ ഇയാള്‍ താമസിച്ച മുറിയില്‍നിന്ന് വെള്ളിയാഴ്ച പാസ്‌പോര്‍ട്ടും ബാഗും കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്താത്തതിനാല്‍ കുമാര്‍ രക്ഷപ്പെട്ടിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. അതിനിടയിലാണ് ശനിയാഴ്ച രാവിലെ തകര്‍ന്നൂവീണ കെട്ടിടത്തിന്റെ സ്ലാബിനടിയില്‍നിന്ന് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

webdesk13: