X
    Categories: keralaNews

പിടിവിടാതെ മയക്കുമരുന്ന് മാഫിയ; കാപ്പയില്‍ തളക്കാന്‍ ഒരുങ്ങി പൊലീസ്

പരിശോധനക്കിടയിലും നാട് വാഴുന്ന മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയറുക്കാന്‍ കടുത്ത നടപടികളുമായി പൊലീസ് വരുന്നു. ലഹരിക്കടത്ത് കേസിലെ സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പചുമത്തിയേക്കും. നാടാകെ വ്യാപകമാകുന്ന മയക്കുമരുന്ന് മാഫിയകളെ തളക്കാന്‍ കണ്ണൂര്‍ പൊലീസാണ് കാപ്പ ചുമത്തല്‍ നടപടികളിലേക്ക് നീങ്ങുന്നത്. കണ്ണൂര്‍ മയക്കുമരുന്നിന്റെ ഹബ്ബായി മാറുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. എ.എസ്.പി വിജയ് ഭാസ്‌കര്‍ റെഡ്ഡിയാണ് ഈ കാര്യം അറിയിച്ചത്. കണ്ണൂര്‍ നഗരത്തില്‍ മാത്രമൊതുങ്ങാതെ ഉള്‍നാടുകളിലും ചെറുതും വലുതുമായ മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കണ്ണൂരില്‍ രണ്ട് കിലോ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിലായതിന് ശേഷം വന്‍കിട വ്യാപാരങ്ങള്‍ നടക്കുന്നതായി വിവരമില്ലെങ്കിലും മയക്കുമരുന്ന് മാഫിയ നാടാകെ വാഴുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം പൊലിസ് പിടിയിലായ കൊറ്റാളി സ്വദേശി സുഗീഷ്(27), കുണ്ടന്‍ചാലില്‍ ഇടച്ചേരി വീട്ടില്‍ജിതിന്‍ റാം(23) എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മയക്കുമരുന്ന് വില്‍പനയെ കുറിച്ച് പൊലീസിന് വിവരം ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചു കുണ്ടന്‍ചാല്‍ സ്വദേശി അക്ഷയ്, പെരളശേരി സ്വദേശി മിഥുന്‍ എന്നിവരെ കഴിഞ്ഞ ഏപ്രില്‍ 24ന് അക്രമിച്ച കേസിലെ നാലംഗസംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. ഹാഷിഷ് ഓയില്‍ വില്‍പ്പന നടത്തുന്നതിനിടെ ഇരുവരും നേരത്തെ എക്സൈസ് പിടിയിലായിരുന്നു. സുഗീഷിനെതിരെ കണ്ണൂര്‍ ടൗണ്‍, വളപട്ടണം സ്റ്റേഷനുകളിലും കേസുണ്ട്.

മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട നിരവധി സംഘങ്ങള്‍ കണ്ണൂര്‍ നഗരവും നാട്ടിന്‍പുറങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതേകുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താന്‍ നീക്കമാരംഭിച്ചത്. ഇതിന്റെ ഭാഗമായി മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയ കൊറ്റാളി കുണ്ടംചാലില്‍ ഇന്ന് ജനപ്രതിനിധികളെയും പ്രദേശവാസികളെയും പങ്കെടുപ്പിച്ച് ബോധവല്‍ക്കരണവും നടത്തും.

ലഹരി എത്തുന്നത് നൈജീരിയ- ബെംഗളുരു വഴി

ബെംഗളുരുവില്‍ നിന്നാണ് സിന്തറ്റിക്ക് മയക്കുമരുന്നുള്‍പ്പെടെ കണ്ണൂരിലേക്ക് എത്തുന്നത്. ടൂറിസ്റ്റ് ബസുകളിലൂടെയും തീവണ്ടി മാര്‍ഗവും ന്യൂജെന്‍ മയക്കുമരുന്ന് ഉള്‍പ്പെടെ എത്തുന്നുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളിലൂടെയാണ് എംഡിഎം എയും ഹാഷിഷ് ഓയിലുമുള്‍പ്പെടെ വിപണനത്തിനായി എത്തുന്നത്. കൈമാറ്റം നടക്കുന്നത് പഠനത്തിനെന്ന വ്യാജേനെ ബെംഗളുരുവിലെ വിവിധയിടങ്ങളില്‍ താമസിക്കുന്ന നൈജീരിയന്‍ സ്വദേശികളിലൂടെയാണ്. കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബെംഗളുരുവില്‍ നിന്ന് ഇവ എത്തിച്ചുനല്‍കാനും ഏജന്റുമാരുണ്ട്. രഹസ്യകേന്ദ്രങ്ങളിലാണ് ഇവരെ താമസിപ്പിക്കുന്നത്.

കണ്ണികളാകുന്നു കൗമാരവും

വിദ്യാര്‍ഥികളുള്‍പ്പെടെയാണ് ലഹരികടത്തില്‍ കണ്ണികളാകുന്നത്. സാധാരണ കുടുംബങ്ങളിലെ യുവതി യുവാക്കള്‍ക്ക് സിന്തറ്റിക്ക് മയക്കുമരുന്ന് നല്‍കി അടിമകളാക്കിയ ശേഷം ഇടനിലക്കാരാക്കുകയാണ് വന്‍ലോബികള്‍. ഇത്തരം ലോബിയുടെ വലയിലായവര്‍ സൗജന്യമായി മരുന്ന് ലഭിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുമ്പോള്‍ കളംവാഴുന്നത് വിപണനത്തിന് നേതൃത്വം നല്‍കുന്നവരാണ്.
ഉന്നത മേഖലയിലുള്ളവരുള്‍പ്പെടെ കോളജ് വിദ്യാര്‍ഥിനികള്‍ വരെയുള്ളവര്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ ലഭ്യമാകുന്ന വിവരം.

Chandrika Web: