X

മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ‘ഇംപോസിഷൻ’ മാത്രം പോരെന്ന് മനുഷ്യാവകാശ കമ്മീഷൻ

മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാരെ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ ഇംപോസിഷൻ എഴുതിച്ചതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. മദ്യപിച്ച് വാഹമോടിക്കുന്ന ഡ്രൈവർമാർക്ക് ഇമ്പോസിഷൻ മാത്രം നൽകുന്നത് നല്ല നടപടിയല്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.

മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്തുന്നതിന് ക്ലാസുകളും ബോധവത്ക്കരണവുമാണ് പരിഷ്കൃതസമൂഹത്തിൽ ആവശ്യമെന്നും കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. കുട്ടികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന് വാഹന പരിശോധനകൾ അത്യാവശ്യമാണന്ന് കൊച്ചി സിറ്റി പോലീസ്, ഇൻസ്പെക്ടർ ജനറൽ ആന്റ് കമ്മീഷണർക്ക് നൽകിയ ഉത്തരവിൽ പറഞ്ഞു

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.ഇക്കഴിഞ്ഞ ഫെബ്രുവരി പതിമൂന്നിന് നടത്തിയ വാഹന പരിശോധനയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പതിനഞ്ച് ഡ്രൈവർമാരാണ് മദ്യപിച്ച് വാഹനം ഓടിച്ച കുറ്റത്തിന് പിടിയിലായതെന്ന് കൊച്ചി സിറ്റി ഐ. ജി. കമ്മീഷനെ അറിയിച്ചു. ഇതിൽ രണ്ട് കെ. എസ്. ആർ. ടി. സി ഡ്രൈവർമാർ, നാല് സ്ക്കൂൾ ബസ് ഡ്രൈവർമാർ, ഒൻപത് സ്വകാര്യ ബസ് ഡ്രൈവർമാർ എന്നിവർ അറസ്റ്റിലായി. ഇവരുടെ ലൈസൻസ് റദ്ദാക്കാൻ നടപടിയെടുത്തതിന് പുറമേയാണ് ഹിൽപാലസ് എസ്. എച്ച്. ഒ ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകിയത്. അദ്ദേഹം അനന്തര നടപടികളെക്കുറിച്ച് ഡ്രൈവർമാർക്ക് വിശദീകരണം നൽകി. തുടർന്ന് ഡ്രൈവർമാർ രേഖാ മൂലം എഴുതി നൽകി. പൊതു സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കുക മാത്രമാണ് ഹിൽപാലസ് എസ്. എച്ച്. ഒ ചെയ്തതെന്നും ഐ. ജി. യുടെ റിപ്പോർട്ടിൽ പറയുന്നു.

 

webdesk15: