X

ജനനായകന്റെ നിത്യഹരിതസ്മരണയില്‍; ഇന്ന് ഇ.അഹമ്മദിന്റെ ആറാം വിയോഗദിനവാര്‍ഷികം

 

ബജറ്റിന് മുമ്പ് ഇ.അഹമ്മദ് സാഹിബിനെ ഓര്‍ത്ത് ഇ.ടി മുഹമ്മദ് ബഷീര്‍

കേന്ദ്രമന്ത്രിയും മുസ്്‌ലിംലീഗ് നേതാവും പാര്‍ലമെന്റേറിയനും അന്താരാഷ്ട്രരംഗങ്ങളില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ വ്യക്തിത്വവുമായ ഇ.അഹമ്മദിന്റെ ആറാം ചരമവാര്‍ഷികദിനമാണിന്ന്. ഇന്ന് പാര്‍ലിമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടയില്‍ ഇതുപോലുള്ള ഒരു ദിനത്തില്‍ അഹമ്മദ് സാഹിബ് പാര്‍ലമെന്റിന്റെ അകത്ത് നിന്ന് ലോകത്തോട് വിടവാങ്ങിയ രംഗം ഞാന്‍ ഓര്‍ക്കുകയായിരുന്നു.അഹമ്മദ് സാഹിബ് നന്നേ ചെറിയ കുട്ടിയായിരുന്ന കാലം തൊട്ട് അവസാന ശ്വാസം വരെ മുസ്ലിം ലീഗിന് വേണ്ടി ത്യാഗം ചെയ്തു. അസുഖങ്ങള്‍ വന്നതിന് ശേഷം പാര്‍ലമെന്റിലേക്ക് വരുമ്പോഴും പോകുമ്പോഴും അഹമ്മദ് സാഹിബിനെ പലപ്പോഴും ഞാന്‍ അനുഗമിക്കാറുണ്ടായിരുന്നു. എന്നാല്‍ കൈ പിടിച്ചു കൊണ്ട് പോകുന്നതൊന്നും അദ്ദേഹത്തിന് ഇഷ്ടമുണ്ടായിരുന്നില്ല. കേരളം ലോകത്തിന് സമര്‍പ്പിച്ച വിശ്വ പൗരന്മാരുടെ പട്ടികയില്‍ അഹമ്മദ് സാഹിബ് മരണപ്പെട്ടുപോയെങ്കിലും ഇപ്പോഴും ജീവിക്കുന്നു. അഹമ്മദ് സാഹിബിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല ; പ്രാര്‍ത്ഥനകള്‍ .” ഇ.ടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെയായിരുന്നു 2017 ഫെബ്രുവരി ഒന്നിന് ഇ.അഹമ്മദിന്റെ അന്ത്യം.

കെ.പി.എ മജീദ് 

ഹൃദയം തൊടുന്ന ആത്മബന്ധത്തിന്റെ പേരായിരുന്നു ഇ. അഹമ്മദ് സാഹിബ്. കഠിനാധ്വാനിയും സ്ഥിരോത്സാഹിയുമായ നേതാവ്. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലംതൊട്ടേ ഞങ്ങള്‍ക്കെല്ലാം വിസ്മയമായിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലി. പാര്‍ലമെന്റിലെ സിംഹ ഗര്‍ജ്ജനം. ലോകം കാതോര്‍ത്ത രാജ്യത്തിന്റെ ശബ്ദം. മുസ്ലിംലീഗുകാരുടെ അഭിമാനം. കാലമെത്ര കഴിഞ്ഞാലും ആ ഓര്‍മകള്‍ നമുക്ക് മുന്നോട്ടു നടക്കാനുള്ള ഊര്‍ജ്ജമാണ്. ഇന്ത്യയിലെ മതന്യൂനപക്ഷപിന്നാക്ക ജനവിഭാഗങ്ങളുടെയും മതേതരജനാധിപത്യപ്രസ്ഥാനങ്ങളുടെയും മുന്നണിപ്പോരാളിയും മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാഅധ്യക്ഷനുമായ ഇ.അഹമ്മദ്‌സാഹിബിന്റെ ജീവിതത്തിലെ അതുല്യമായ സംഭാവനകകളെക്കുറിച്ചുമുള്ള സ്മരണകള്‍ അത്യന്തം പ്രസക്തമാകുന്ന കാലഘട്ടമാണിത്. നീണ്ട ആറുപതിറ്റാണ്ടിലധികം കാലം ജനിച്ചനാടിനും സമൂഹത്തിനും സമുദായത്തിനും വേണ്ടി അഹോരാത്രം സേവിച്ച ജനനേതാവെന്ന നിലക്ക് അഹമ്മദ്‌സാഹിബ് എന്ന വിശ്വപൗരന്റെ വിയോഗം നമ്മെയെല്ലാം സംബന്ധിച്ച് തീരാനഷ്ടം തന്നെയാണ്. പൊതുസേവനരംഗത്തും പാര്‍ലമെന്ററിരംഗത്തും രാഷ്ട്രത്തിനും ജനങ്ങള്‍ക്കുംവേണ്ടി അഹമ്മദ്‌സാഹിബ് അര്‍പ്പിച്ച സേവനപരത ഏത് മുഴക്കോല്‍കൊണ്ടും അളക്കാനാവാത്തത്ര വിപുലവും അഗാധവുമാണ്. ദീര്‍ഘകാലം കേരളത്തിലും ദേശീയതലത്തിലും മനസ്സും ശരീരവും അര്‍പ്പിച്ചുകൊണ്ട് നീതിയും സമ്പത്തും അധികാരവും നിഷേധിക്കപ്പെട്ട സമൂഹത്തിലെ അരികുവല്‍കരിക്കപ്പെട്ടവര്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കിയ അദ്ദേഹത്തിന് മറ്റെന്തിനേക്കാളും മുഖ്യമായത് പാവപ്പെട്ടവന്റെ ക്ഷേമമായിരുന്നു. എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, പാര്‍ലമെന്റേറിയന്‍, ഭരണാധികാരി തുടങ്ങിയ നിലകളില്‍ അരനൂറ്റാണ്ടുകാലം തിളങ്ങിനിന്ന അഹമ്മദ്‌സാഹിബ് തന്റെ ലക്ഷ്യം രാജ്യത്തിന്റെയും പിന്നാക്കന്യൂനപക്ഷദലിത് സമൂഹത്തിന്റെയും ഉന്നമനം മാത്രമാണെന്ന് തിരിച്ചറിഞ്ഞ് അഹോരാത്രം അതിനുവേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു. സമ്പത്തിനേക്കാള്‍ കറകളഞ്ഞ മനുഷ്യസ്‌നേഹമായിരുന്നു ആ ജനനായകന്റെ കൈമുതല്‍. ജനങ്ങളുടെ ക്ഷേമത്തിനുള്ള ഡസന്‍കണക്കിന് നിയമനിര്‍മാണങ്ങളില്‍ അഹമ്മദ്‌സാഹിബിന്റെ നീതി- നിയമബോധം മുതല്‍കൂട്ടായി. രാജ്യത്തിന്റെ മഹത്തരമായ ഭരണഘടനയും വിശുദ്ധഖുര്‍ആനും മാത്രംമതി ഇന്ത്യന്‍ മുസ്‌ലിംകളുടെ അസ്തിത്വസംരക്ഷണത്തിനെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹത്തിന്റെ മുദ്രാവാക്യം രാജ്യത്തിന്റെ ബഹുസ്വരതയുടെ സംരക്ഷണമായിരുന്നു .
ഇന്ത്യാരാജ്യം ഇന്ന് കേവലം സാമുഹികവിരുദ്ധരുടെയും കള്ളപ്പണക്കാരുടെയും തട്ടിപ്പുവീരന്മാരുടെയും വര്‍ഗീയക്കോമരങ്ങളുടെയും കൈകളിലമരുമ്പോള്‍ പാര്‍ട്ടിയുടെ പൂര്‍വസൂരികളുടെ പാതയില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ രാജ്യത്തിന്റെ സകലവിഭാഗം ജനങ്ങള്‍ക്കുംവേണ്ടി വാദിക്കുകയും, ഗുജറാത്തിലും മുംബൈയിലും കോയമ്പത്തൂരുമടക്കമുള്ള വര്‍ഗീയകലാപങ്ങളുടെ അഗ്നിച്ചൂളകളിലേക്ക് അഹമ്മദ് സാഹിബ് സമാശ്വാസദൂതുമായി എത്തിയതും മലയാളിക്കുമാത്രമല്ല, ഒരു ജനാധിപത്യവിശ്വാസിക്കും മറക്കാനാവുന്നതല്ല. ഐക്യരാഷ്ട്രസഭയില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ മതേതരജനാധിപത്യത്തിന്റെ തേജസ്സുറ്റ ശബ്ദം ശരാശരി ഇന്ത്യന്‍ പൗരന്റെ മനസ്സാക്ഷിക്കനുസൃതമായിരുന്നു. ശത്രുക്കള്‍ക്കുപോലും മനസ്സാ അംഗീകരിക്കേണ്ടിവന്ന പ്രവര്‍ത്തന-വാക്ചാതുരിയായിരുന്നു ആപാദചൂഢം ജനകീയനായ ആ നേതാവിന്റേത്. വിദേശത്ത് കഷ്ടത അനുഭവിക്കുന്നവര്‍ക്കുവേണ്ടി അദ്ദേഹം സ്വകുടുംബാംഗങ്ങളോടെന്നപോലെ പ്രവര്‍ത്തിച്ചു. നാടിന്റെ പൊതുക്ഷേമത്തോടൊപ്പം ജനതയുടെ വിദ്യാഭ്യാസപുരോഗതിക്കും പിന്നാക്കക്ഷേമത്തിനും വിദേശരാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ലക്ഷ്യബോധം ഒരിക്കലും വിലമതിക്കാനാവാത്തതാണ്.

Chandrika Web: