X

ചൈനയില്‍ നാശം വിതച്ച് ഭൂകമ്പം; 111 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

വടക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 111 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ  രാത്രി 11.59 ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് ചൈന എര്‍ത്ത്ക്വേക്ക് നെറ്റ്വര്‍ക്ക് സെന്റര്‍ അറിയിച്ചു. ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ഗാന്‍സു പ്രവിശ്യയില്‍ നൂറോളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രവിശ്യാ ഭൂകമ്പ ദുരിതാശ്വാസ ആസ്ഥാനത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ മുതല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.യുഎസ് ജിയോളജിക്കല്‍ സര്‍വേ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ഹൈഡോംഗ് സ്ഥിതി ചെയ്യുന്ന ക്വിങ്ഹായ് അതിര്‍ത്തിക്കടുത്തുള്ള ഗാന്‍സുവിലാണ് ഉണ്ടായത്. ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍ഷൗവില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍  തെക്കുപടിഞ്ഞാറായാണ് ആ പ്രഭവകേന്ദ്രം. പ്രാരംഭ ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി ചെറിയ തുടര്‍ചലനങ്ങള്‍ ഉണ്ടായി.

ചില പ്രാദേശിക ഗ്രാമങ്ങളില്‍ വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടു.രക്ഷാപ്രവര്‍ത്തനത്തിനായി എമര്‍ജന്‍സി വാഹനങ്ങള്‍ മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിലൂടെ തലങ്ങും വിലങ്ങും ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭൂകമ്പത്തില്‍ വീടുകള്‍ക്കും റോഡുകള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പ്രദേശത്തെ ദൃക്സാക്ഷികളെ ഉദ്ധരിച്ച് സര്‍ക്കാര്‍ നടത്തുന്ന സിന്‍ഹുവ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

 

webdesk13: